പൗരത്വ ഭേദഗതി നിയമത്തിനെതിരേ കാളികാവ് പഞ്ചായത്ത് പ്രമേയം പാസാക്കി

പ്രതിഷേധത്തിനിടെ ജീവന്‍ പൊലിഞ്ഞവര്‍ക്കും അറസ്റ്റ് വരിച്ചവര്‍ക്കും യോഗം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. രാജ്യത്തെ വിഭജിക്കുന്നതിനും മതേതരത്വം തകര്‍ക്കുന്നതിനും കാരണമാകുന്ന നിയമം പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Update: 2020-01-17 13:52 GMT

കാളികാവ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാളികാവ് പഞ്ചായത്തും. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സിഎഎയും എന്‍ആര്‍സിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കളികാവ് പഞ്ചായത്ത് യോഗം ഐക്യകണ്‌ഠേന പ്രമേയം പാസാക്കി.

ചേരിപാലം വാര്‍ഡ് മെമ്പര്‍ പി ചാത്തുക്കുട്ടി പ്രമേയം അവതരിപ്പിച്ചു. പൂങ്ങോട് വാര്‍ഡ് മെമ്പര്‍ ഇ കെ മന്‍സൂര്‍ പിന്താങ്ങി. എതിര്‍ശബ്ദങ്ങളില്ലാതെ അംഗങ്ങള്‍ കയ്യടിയോടെയാണ് പ്രമേയം പാസാക്കിയത്.

പ്രതിഷേധത്തിനിടെ ജീവന്‍ പൊലിഞ്ഞവര്‍ക്കും അറസ്റ്റ് വരിച്ചവര്‍ക്കും യോഗം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. രാജ്യത്തെ വിഭജിക്കുന്നതിനും മതേതരത്വം തകര്‍ക്കുന്നതിനും കാരണമാകുന്ന നിയമം പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സൈ്വര്യജീവിതം നഷ്ടപ്പെടുത്തുന്നതിനും ഒരു വിഭാഗം ജനങ്ങളെ ഭയാശങ്കയിലാക്കുന്നതുമാണ് നിലവിലെ നിയമങ്ങള്‍ കാരണമാകുന്നതെന്നും യോഗം വിലയിരുത്തി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി ഒരു മഹാറാലി സംഘടിപ്പിക്കുന്നതിനുള്ള നടപടിയും ആലോചിക്കുന്നുണ്ട്.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സൈദാലി അധ്യക്ഷത വഹിച്ചു. സി ടി സക്കരിയ്യ, സി ഹസീന, പി ടി ഹാരിസ്, സി ടി അസ്മാബി എന്നിവര്‍ പ്രമേയ ചര്‍ച്ചയില്‍ സംസാരിച്ചു.

Tags: