പൗരത്വ ഭേദഗതി നിയമം: ജംഇയ്യത്തുല്‍ ഉലമയുടെ മഹാറാലിയും സമ്മേളനവും 25ന്

പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നും ആരംഭിക്കുന്ന മഹാറാലിയില്‍ മൂന്ന് ലക്ഷം പേര്‍ അണിനിരക്കും. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതു സമ്മേളന ത്തില്‍ വിവിധ മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദേശീയ നേതാക്കള്‍ സംബന്ധിക്കും.

Update: 2020-01-11 10:16 GMT

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് കനത്ത ഭീഷണി സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പിച്ച പൗരത്വ ഭേദഗതി നിയമം ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ഈമാസം 25ന് തിരുവനന്തപുരത്ത് ഭരണഘടനാ സംരക്ഷണ മഹാറാലിയും സമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തുടനീളം ജനാധിപത്യ സമൂഹം മുന്നിട്ടിറങ്ങി നടത്തുന്ന പ്രക്ഷോഭങ്ങളോട് തികച്ചും അവഗണനാ പരമായ നിലപാടാണ് ഭരണകൂടം സ്വീകരിച്ചിരിച്ചിരിക്കുന്നത്. കാമ്പസുകളില്‍ മാതൃകാപരവും സമാധാന പൂര്‍വ്വവുമായി സമരത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന നടപടി കാടത്തമാണ്. ഭരണഘടനയെയും ജനാധിപത്യ മൂല്ല്യങ്ങളെയും അട്ടിമറിക്കാനുളള ശ്രമങ്ങളെ മതപണ്ഡിതര്‍ എന്ത് വിലകൊടുത്തും ചെറുക്കും.

ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ശക്തിയും പ്രതാപവും ഫാഷിസ്റ്റുകള്‍ക്ക് ബോധ്യപ്പെടുത്തുന്നതിന് ഉപയുക്തമായ പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കള്‍ അരാജകത്വം വ്യാപിക്കാനുതകു ന്ന എല്ലാ നടപടികളില്‍ നിന്നും ഉത്തരവാദിത്വപ്പെട്ടവര്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.

ജനുവരി 25 ഉച്ചക്ക് 3ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നും ആരംഭിക്കുന്ന മഹാറാലിയില്‍ മൂന്ന് ലക്ഷം പേര്‍ അണിനിരക്കും. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതു സമ്മേളന ത്തില്‍ വിവിധ മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദേശീയ നേതാക്കള്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കുറ്റിച്ചല്‍ ഹസ്സന്‍ ബസരി മൗലവി(ജില്ലാ പ്രസിഡന്‍റ്), എസ് എച്ച് ത്വാഹിര്‍ മൗലവി(ജനറല്‍ സെക്രട്ടറി), പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി(ചെയര്‍മാന്‍, പ്രോഗ്രാം കമ്മറ്റി), ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി(കണ്‍വീനര്‍, പ്രോഗ്രാം കമ്മറ്റി), പാനിപ്ര ഇബ്റാഹീം മൗലവി, അല്‍അമീന്‍ റഹ്മാനി, വൈ ഷിജു തോന്നയ്ക്കല്‍ പങ്കെടുത്തു.

Tags: