ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണനെ കുടുക്കാന്‍ രാജ്യന്തര ഗൂഡാലോചന നടന്നതായി സംശയമെന്ന് ;പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സിബി ഐ

നമ്പിനാരായണനെതിരെ രാജ്യാന്തര ഗൂഡാലോചന നടന്നതായി സംശയിക്കുന്നതായും സിബി ഐ ഹൈക്കോടതിയെ അറിയിച്ചു.ഈ വിഷയവും അന്വേഷണ പരിധിയില്‍ ഉണ്ട്.നമ്പി നാരായണന്റെ അറസ്റ്റോടെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനമടക്കം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി.ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കേണ്ടതുള്ളതിനാല്‍ ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സിബി ഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു

Update: 2021-07-08 08:25 GMT

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയന്ന കേസില്‍ പ്രതികള്‍ക്ക് മുന്‍ കൂര്‍ ജാമ്യ ഹരജി അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി കേസ് അന്വേഷിക്കുന്ന സിബി ഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.മുന്‍ പോലിസ് ഉദ്യോഗസ്ഥരായ കേസിലെ ഒന്നാം പ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗ്ഗാദത്ത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. നമ്പിനാരായണനെതിരെ രാജ്യാന്തര ഗൂഡാലോചന നടന്നതായി സംശയിക്കുന്നതായും സിബി ഐ ഹൈക്കോടതിയെ അറിയിച്ചു.

ഈ വിഷയവും അന്വേഷണ പരിധിയില്‍ ഉണ്ട്.നമ്പി നാരായണന്റെ അറസ്റ്റോടെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനമടക്കം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി.ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കേണ്ടതുള്ളതിനാല്‍ ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സിബി ഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സിബി ഐ ചൂണ്ടിക്കാട്ടി.അതേ സമയം മുന്‍ കൂര്‍ ജാമ്യം അനുവദിക്കണമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.

കേസില്‍ ആരോപിക്കപ്പെടുന്ന സംഭവം 1994ലാണ് നടന്നതെന്നും തങ്ങളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ഹരജിക്കാര്‍ വ്യക്തമാക്കി. പോലിസ് ഉദ്യോഗസ്ഥര്‍ എന്ന നിലയ്ക്ക് മാത്രമാണ് പ്രവര്‍ത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആരോപണം ഉയര്‍ന്നത് സംശയാസ്പദമെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു.സിബിഐ കേസന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യ ഹരജിയില്‍ തീരൂമാനമെടുക്കുന്നതിന് മുമ്പായി തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് നമ്പി നാരായണനും കോടതിയോട് അഭ്യര്‍ഥിച്ചു. ഹരജി അടുത്ത ദിവസം കോടതി പരിഗണിക്കും.

Tags:    

Similar News