പ്രവാചക നിന്ദ: ലോകത്തിന് മുന്നില്‍ ഇന്ത്യ നാണംകെട്ടു- ഐഎന്‍എല്‍

പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരേ നിയമനടപടി എടുക്കാന്‍ യുപി സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഐഎന്‍എല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

Update: 2022-06-06 09:19 GMT

കോഴിക്കോട്: പ്രവാചകനെയും ഇസ്‌ലാമിനെയും വളരെ മ്ലേഛമായ രീതിയില്‍ അവതരിപ്പിച്ച ബിജെബി വക്താവ് നുപുര്‍ ശര്‍മയുടെയും ഡല്‍ഹി യൂനിറ്റ് മീഡിയ സെല്‍ തലവന്‍ നവീന്‍ കുമാറിന്റേയും വിവേക ശൂന്യമായ നടപടി ലോക സമൂഹത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തിയെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.

മതദ്വേഷം വെറുപ്പിന്റെ എല്ലാ പരിധികളും ലംഘിച്ച് കടുത്ത പ്രവാചകനിന്ദയിലേക്കും ഇസ്‌ലാമോഫോബിയയിലേക്കും കൊണ്ടെത്തിച്ചത് ആഗോളസമൂഹത്തെ ഉത്കണ്ഠാകുലരാക്കിയിട്ടുണ്ട്.

സംഘ്പരിവാര്‍ നേതാക്കളുടെ അത്യന്തം നിന്ദ്യവും പ്രകോപനപരവുമായ അഭിപ്രായ പ്രകടനത്തിന് ഇന്ത്യന്‍ ഭരണകൂടം മാപ്പ് പറയണമെന്ന് ചില പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടത് രാജ്യത്തിന്റെ യശസ്സിനേറ്റ കളങ്കമാണ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുകയും അധികാരം പിടിച്ചെടുക്കാനുള്ള ആയുധമായി അതിനെ പ്രയോഗിക്കുകയും ചെയ്യുന്ന ആര്‍എസ്എസ്സിന്റെ അടിസ്ഥാന സ്വഭാവം മാറ്റാത്ത കാലത്തോളം ഇമ്മട്ടില്‍ മതദ്വേഷം തുടര്‍ന്നുകൊണ്ടേയിരിക്കും. പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരേ നിയമനടപടി എടുക്കാന്‍ യുപി സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഐഎന്‍എല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News