ഇഗ്‌നോയുടെ മാതൃകയില്‍ കേരളത്തില്‍ ഓപ്പണ്‍ സര്‍വകലാശാല വരുന്നു

യുജിസി അംഗീകാരത്തോടെയാകും ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വരിക. കോഴ്സുകള്‍ക്ക് റെഗുലര്‍ കോഴ്സുകള്‍പ്പോലെ മറ്റ് സര്‍വകലാശാലകളുടെയും അംഗീകാരവും ലഭിക്കും.

Update: 2019-06-15 08:17 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും നടത്തുന്ന ഓപ്പണ്‍, വിദൂരവിദ്യാഭ്യാസ കോഴ്സുകളും ഒരുമിപ്പിക്കാന്‍ നിര്‍ദേശം. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂനിവേഴ്സിറ്റി (ഇഗ്നോ) മാതൃകയില്‍ കേരളത്തിന് സ്വന്തമായി ഓപ്പണ്‍ സര്‍വകലാശാല തയ്യാറാക്കാനാണ് പദ്ധതി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് കേരള സര്‍വകലാശാല മുന്‍ പിവിസി ഡോ. ജെ പ്രഭാഷ് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന് റിപ്പോര്‍ട്ട് നല്‍കി.

ആര്‍ട്സ് ആന്‍ഡ് സയന്‍സ് സര്‍വകലാശാലകളില്‍ ഇനി വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഓപ്പണ്‍ സര്‍വകലാശാലയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തയ്യാറാവുന്നത്. യുജിസി അംഗീകാരത്തോടെയാകും ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വരിക. കോഴ്സുകള്‍ക്ക് റെഗുലര്‍ കോഴ്സുകള്‍പ്പോലെ മറ്റ് സര്‍വകലാശാലകളുടെയും അംഗീകാരവും ലഭിക്കും.

സമ്പര്‍ക്ക ക്ലാസുകള്‍ അടിസ്ഥാനമാക്കിയാണ് ഓപ്പണ്‍ സര്‍വകലാശാല നടത്തുന്ന കോഴ്സുകളില്‍ അദ്ധ്യയനം വിഭാവനം ചെയ്യുന്നത്. ഓണ്‍ലൈനായുള്ള പഠനവും ഓപ്പണ്‍ സര്‍വകലാശാല വിഭാവനം ചെയ്യുന്നു. ക്രെഡിറ്റ് സമ്പ്രദായത്തിലാകും കോഴ്സ് നടത്തുക. നിലവിലുള്ള കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് സഹായകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍വകലാശാലാ ആസ്ഥാനത്ത് ഓരോ വിഷയത്തിനും ഫാക്കല്‍റ്റി ഉണ്ടാകും. സിലബസും കരിക്കുലവും നിശ്ചയിക്കുന്നതും പഠനസാമഗ്രികള്‍ തയ്യാറാക്കുന്നതും ഈ ഫാക്കല്‍റ്റിയാകും. എന്നാല്‍ കേരളത്തിലെ പ്രമുഖ സര്‍വകലാശാലകളിലെ എല്ലാ ഓപ്പണ്‍ കോഴ്സുകളിലും നിലവില്‍ വിദൂരവിദ്യാഭ്യാസ വകുപ്പും അധ്യാപകരുമുണ്ട്. ഈ സംവിധാനം ഓപ്പണ്‍ സര്‍വകലാശാലയുടെ ഭാഗമായി മാറും.

Tags: