ദേവികുളത്തെ നാലു പട്ടയങ്ങള്‍ റദ്ദു ചെയ്തത് വ്യാജ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് രവീന്ദ്രന്‍

ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് പട്ടയം റദ്ദുചെയ്തത്. ആകെ 0.20 സെന്റിന്റെ നാലു പട്ടയങ്ങളാണ് ഇത്തരത്തില്‍ റദ്ദുചെയ്തത്. ഇവ നാലും തമിഴ് വംശജരുടേതാണ്്. 1999 ല്‍ കൂടിയ താലൂക്ക് അസൈന്‍മെന്റ് കമ്മിറ്റി അംഗീകരിച്ചു നല്‍കിയതാണിവ. ജില്ലാ കലക്ടറുടെ അസൈന്‍മെന്റില്‍ ഉള്‍പ്പെട്ട സര്‍വേ നമ്പരുകളിലും വിസ്തീര്‍ണത്തിലുമാണ് പട്ടയങ്ങള്‍ നല്‍കിയത്. അസൈന്‍മെന്റ് കമ്മിറ്റി അംഗീകരിച്ചു നല്‍കിയ പട്ടയങ്ങള്‍ സ്‌കെച്ചും മഹസറും തയാറാക്കി തുടര്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് നല്‍കിയതെന്നും രവീന്ദ്രന്‍ പറഞ്ഞു

Update: 2019-10-11 12:45 GMT

കൊച്ചി: ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി 1999 ല്‍ നല്‍കിയ പട്ടയങ്ങളി ല്‍ കെഡിഎച്ച് വില്ലേജിലെ നാല് പട്ടയങ്ങള്‍ സബ് കലക്ടര്‍ ഡോ. രേണു രാജ് റദ്ദുചെയ്തത് വ്യാജ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് പട്ടയം അനുവദിച്ച ദേവികുളം മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് പട്ടയം റദ്ദുചെയ്തത്. ആകെ 0.20 സെന്റിന്റെ നാലു പട്ടയങ്ങളാണ് ഇത്തരത്തില്‍ റദ്ദുചെയ്തത്. ഇവ നാലും തമിഴ് വംശജരുടേതാണ്്. 1999 ല്‍ കൂടിയ താലൂക്ക് അസൈന്‍മെന്റ് കമ്മിറ്റി അംഗീകരിച്ചു നല്‍കിയതാണിവ. ജില്ലാ കലക്ടറുടെ അസൈന്‍മെന്റില്‍ ഉള്‍പ്പെട്ട സര്‍വേ നമ്പരുകളിലും വിസ്തീര്‍ണത്തിലുമാണ് പട്ടയങ്ങള്‍ നല്‍കിയത്. അസൈന്‍മെന്റ് കമ്മിറ്റി അംഗീകരിച്ചു നല്‍കിയ പട്ടയങ്ങള്‍ സ്‌കെച്ചും മഹസറും തയാറാക്കി തുടര്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് നല്‍കിയതും. പിന്നീട് കെഡിഎച്ച് വില്ലേജിലെ എല്ലാ പട്ടയങ്ങളും ദേവികുളം സബ് കലക്ടര്‍ 2007 ലും തുടര്‍ന്ന് തൊടുപുഴ വിജിലന്‍സ് യൂനിറ്റും പരിശോധിച്ച് ബോധ്യപ്പെട്ടതുമാണ്. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും രേണു രാജ് പട്ടയങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ മൊഴിയെടുപ്പില്‍ തങ്ങള്‍ പട്ടയത്തിനായി അപേക്ഷിച്ചിട്ടില്ലെന്നും പട്ടയം കൈപ്പറ്റുകയോ പട്ടയ വസ്തുവില്‍ താമസിക്കുകയോ ചെയ്തിട്ടില്ലെന്നും പട്ടയ ഉടമകള്‍ മൊഴി നല്‍കി. ഇതിന്റെമാത്രം അടിസ്ഥാനത്തിലാണ് നാല് പട്ടയങ്ങള്‍ റദ്ദുചെയ്യാന്‍ സബ് കലക്ടര്‍ ഉത്തരവിട്ടത്. എന്നാല്‍ അവരുടെ മൊഴികള്‍ വ്യാജമാണ്. 2007 ലെ പരിശോധനയില്‍ സബ് കലക്ടറോടും വിജിലന്‍സിനോടും അവര്‍ ഇങ്ങനൊരു കാര്യം പറഞ്ഞിട്ടില്ലെന്നും രവീന്ദ്രന്‍ വ്യക്തമാക്കി. പട്ടയ ഫയലുകളും അനുബന്ധ രേഖകളും സബ് കലക്ടര്‍ പരിശോധിച്ചില്ലെന്നും തഹസില്‍ദാരുടെയോ വില്ലേജ് ഓഫീസറുടെയോ അന്വേഷണ റിപോര്‍ട്ട് തേടാതെയാണ് പട്ടയങ്ങള്‍ റദ്ദുചെയ്തതെന്നും രവീന്ദ്രന്‍ ആരോപിച്ചു. നാലു പേരില്‍ മൂന്നുപേരുടെ പട്ടയ സ്ഥലം നേരത്തേതന്നെ വിറ്റുപോയി. ബാക്കിയുള്ള ഒരു പട്ടയഭൂമി സ്വത്തുതര്‍ക്കത്തില്‍പ്പെട്ട് കിടക്കുകയാണ്. ഇക്കാര്യങ്ങള്‍ ഒന്നുംതന്നെ പരിശോധിക്കാതെയാണ് പട്ടയങ്ങള്‍ റദ്ദുചെയ്തതെന്നും രവീന്ദ്രന്‍ കുറ്റപ്പെടുത്തി. ആകെ നല്‍കിയ 530 പട്ടയങ്ങളില്‍ നാലെണ്ണം മാത്രം എങ്ങനെ വ്യാജ പട്ടയങ്ങളായെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News