പെരിന്തല്‍മണ്ണയില്‍ ഹോട്ടലില്‍ തീപ്പിടിത്തം; വന്‍ദുരന്തമൊഴിവായി (വീഡിയോ)

പൊന്ന്യാകുര്‍ശി മാനത്ത്മംഗലം ബൈപാസ് ജങ്ഷനിലെ ഹോട്ടലിനാണ് ഇന്ന് വൈകീട്ട് 5.40 ഓടെ തീപ്പിടിച്ചത്.

Update: 2020-03-17 14:35 GMT

പെരിന്തല്‍മണ്ണ: നഗരത്തില്‍ വീണ്ടും തീപ്പിടിത്തം. ഫയര്‍ഫോഴ്‌സിന്റെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് വന്‍ ദുരന്തമൊഴിവായി. പൊന്ന്യാകുര്‍ശി മാനത്ത്മംഗലം ബൈപാസ് ജങ്ഷനിലെ ഹോട്ടലിനാണ് ഇന്ന് വൈകീട്ട് 5.40 ഓടെ തീപ്പിടിച്ചത്. വിവരമറിഞ്ഞയുടന്‍തന്നെ പെരിന്തല്‍മണ്ണ നിലയത്തില്‍നിന്നും അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ വി എ സാബുവിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ അഗ്‌നിശമനസേന തീയണച്ചു.

Full View

അടുക്കളയില്‍നിന്ന് ഗ്യാസ് ചോര്‍ന്ന് തീപ്പിടിച്ചതാണെന്ന് സംശയിക്കുന്നു. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ അഞ്ച് ഗ്യാസ് സിലിണ്ടറുകള്‍ അതിസാഹസികമായി പുറത്തെത്തിച്ചതിനെത്തുടര്‍ന്നാണ് വന്‍ അപകടമൊഴിവായത്. ഫയര്‍ഫോഴ്‌സ് ഓഫിസര്‍മാരായ കെ സജിത്ത്, എസ് അനി, ടി ജോതോമസ്, സുജിത്ത്, സോനു, അബ്ദുല്ല, സനോജ്, ഹോംഗാര്‍ഡ് മുരളി, രാമകൃഷ്ണന്‍, ടോമി തുടങ്ങിയവരാണ് തീയണയ്ക്കുന്നതിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞമാസമാണ് നഗരത്തിലെ ഹോം അപ്ലയന്‍സ് ഷോറൂമിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. 

Tags: