പോലിസ് സേനയില്‍ അധിക തസ്തിക; ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തരവകുപ്പ് തള്ളി

40 അധിക തസ്തിക അടിയന്തരമായി സൃഷ്ടിക്കണമെന്നാണ് ഡിജിപി ശുപാര്‍ശ നല്‍കിയത്. എസ്‌ഐ പദവിയില്‍ സേനയിലെത്തുന്നവര്‍ക്ക് പുതിയ തസ്തിക വരുന്നതോടെ എസ്പിയായി വിരമിക്കാന്‍ അവസരമൊരുങ്ങുമെന്നും ഡിജിപി ആഭ്യന്തരവകുപ്പിനെ ധരിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ ധനസ്ഥിതി അറിയാവുന്ന ഡിജിപി ഇത്തരത്തിലൊരു ശുപാര്‍ശ നല്‍കാന്‍ പാടില്ലായിരുന്നുവെന്നാണ് അഭ്യന്തര വകുപ്പിന്റെ വിമര്‍ശനം.

Update: 2019-07-31 07:35 GMT

തിരുവനന്തപുരം: പോലിസ് സേനയില്‍ അധിക തസ്തിക സൃഷ്ടിക്കണമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശ ആഭ്യന്തരവകുപ്പ് തള്ളി. ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയാണ് ഫയല്‍ മടക്കിയയച്ചത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി അറിയാവുന്ന ഡിജിപി ഇത്തരത്തിലൊരു ശുപാര്‍ശ നല്‍കാന്‍ പാടില്ലായിരുന്നുവെന്നാണ് അഭ്യന്തര വകുപ്പിന്റെ വിമര്‍ശനം.

40 അധിക തസ്തിക അടിയന്തരമായി സൃഷ്ടിക്കണമെന്നാണ് ഡിജിപി ശുപാര്‍ശ നല്‍കിയത്. എസ്‌ഐ പദവിയില്‍ സേനയിലെത്തുന്നവര്‍ക്ക് പുതിയ തസ്തിക വരുന്നതോടെ എസ്പിയായി വിരമിക്കാന്‍ അവസരമൊരുങ്ങുമെന്നും ഡിജിപി ആഭ്യന്തരവകുപ്പിനെ ധരിപ്പിച്ചിരുന്നു. പോലിസ് സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഡിജിപിയുടെ ശുപാര്‍ശയെന്നാണ് വിവരം.

എന്നാല്‍, സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ തസ്തിക രൂപീകരണം അനാവശ്യമാണെന്ന മറുപടിയാണ് ആഭ്യന്തരവകുപ്പ് നല്‍കിയത്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അറിയാമോയെന്ന വിമര്‍ശനവും ആഭ്യന്തരവകുപ്പ് സെക്രട്ടറി ഉന്നയിച്ചു.

സ്ഥാനക്കയറ്റത്തിനുള്ള തടസം നീക്കാനാണ് പുതിയ തസ്തികയെന്ന് ഡിജിപിയുടെ വിശദീകരണത്തിന് സ്ഥാനക്കയറ്റം ഉറപ്പാക്കാനല്ല, ജനസേവനം മുന്‍നിര്‍ത്തിയാണ് പുതിയ തസ്തിക ഉണ്ടാകേണ്ടതെന്നും ആഭ്യന്തരവകുപ്പ് സെക്രട്ടറി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് ഫയല്‍ കൈമാറാതെയാണ് ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തര സെക്രട്ടറി തള്ളിയത്. 

Tags: