ലോക്സഭാ തിരഞ്ഞെടുപ്പ്: 22ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതേസമയം, 22ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുഅവധി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്.

Update: 2019-04-20 11:28 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 23ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് തലേ ദിവസമായ 22ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച സർക്കാർ  ഉത്തരവ് ഇന്ന് പുറത്തിറങ്ങി.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 22ന് അവധി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  അവധി നല്‍കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

അതേസമയം, 22ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുഅവധി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ച് വോട്ടെടുപ്പിന് തലേദിവസം അവധി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ സർക്കാർ തീരുമാനം പുറത്തു വന്നിട്ടില്ല. 

ദുഃഖവെള്ളി, ഈസ്റ്റര്‍ തുടങ്ങിയവയ്ക്കു ശേഷമെത്തുന്ന തിങ്കളാഴ്ചയിലെ പ്രവൃത്തിദിനം വോട്ടിങ്ങിലെ പങ്കാളിത്തത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണു പൊതുഅവധി എന്ന ആശയം സർക്കാർ തലത്തിൽ ഉയർന്നു വന്നത്. വോട്ടെടുപ്പ് ദിവസമായ 23ന് പൊതു അവധി നല്‍കി സർക്കാർ നേരത്തേ ഉത്തരവ് ഇറക്കിയിരുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. സ്വകാര്യ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

Tags:    

Similar News