എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്ന് ഹൈക്കോടതി

കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന ചട്ടം ഭരണഘടനാ വിരുദ്ധമെന്ന ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചാണ് കോടതി വിധി. അതേ സമയം നിലവില്‍ ജനപ്രതിനിധികളായവരെ വിധി ബാധിക്കില്ലെന്നു കോടതി വ്യക്തമാക്കി

Update: 2021-02-24 14:31 GMT

കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ലെന്നു ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന ചട്ടം ഭരണഘടനാ വിരുദ്ധമെന്ന ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചാണ് കോടതി വിധി. അതേ സമയം നിലവില്‍ ജനപ്രതിനിധികളായവരെ വിധി ബാധിക്കില്ലെന്നു കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവാത്തതുപോലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ക്കും നിയമം ബാധകമാക്കണമെന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടു. എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന ചട്ടം ദുരുപയോഗം ചെയ്തു ജോലിയില്‍ കൃത്യത പാലിക്കുന്നില്ലെന്നു ഹരജിയില്‍ ആരോപിച്ചിരുന്നു. അവധിയെടുത്തു ജനപ്രതിനിധികളാവുന്നവരുടെ ശമ്പളവര്‍ധനവില്‍ അവധിക്കാലം ഒഴിവാക്കിയാണ് പരിഗണിക്കുന്നതെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

നിലവില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകള്‍ പാടില്ലെന്നായിരുന്നു പൊതുതാത്പര്യ ഹരജിയിലെ ആവശ്യം.അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിധി തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ജോലി രാജിവയ്‌ക്കേണ്ടിവരുമെന്നു നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News