തമിഴ്‌നാട് തീരത്തിന് സമീപം 'ചക്രവാതച്ചുഴി' രൂപപ്പെട്ടു; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

Update: 2021-10-21 01:05 GMT

തിരുവനന്തപുരം: അറബിക്കടലില്‍ തെക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം കടലില്‍ 'ചക്രവാതച്ചുഴി' എന്ന പുതിയ പ്രതിഭാസം രൂപപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്കുള്ള സാധ്യതയും വന്നു. അടുത്ത മൂന്ന് ദിവസങ്ങളില്‍ ചക്രവാതച്ചുഴി തുടരാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ ഈ മാസം 24 വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍, ഇന്നലെ പകല്‍ സമയത്ത് ശക്തമായ മഴ പെയ്യാതിരുന്നത് ജനങ്ങള്‍ക്ക് ആശ്വാസകരമായി.

ഇന്നലെ വൈകുന്നേരത്തോടെ വടക്കന്‍ കേരളത്തിലെ ചില ജില്ലകളില്‍ ശക്തമായ മഴ പെയ്തിറങ്ങി. ചൊവ്വാഴ്ച്ച വൈകീട്ടത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ബുധനാഴ്ച കൊല്ലം, ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള സംസ്ഥാനത്തെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്നലെ രാവിലെയോടെ അതില്‍ മാറ്റം വന്നു. മഴയുടെ ശക്തി കുറയുകയും ഓറഞ്ച് അലര്‍ട്ട് മൂന്നു ജില്ലകളിലായി ചുരുങ്ങുകയും ചെയ്തു. നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്.

പുതിയ റിപോര്‍ട്ട് പ്രകാരം പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങള്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

മഴ കുറഞ്ഞുവെങ്കിലും ഏത് അടിയന്തര സാഹചര്യമുണ്ടായാലും നേരിടാനുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് തുലാവര്‍ഷം അടുത്തയാഴ്ച തുടങ്ങുമെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു. ഈ മാസം 26 മുതല്‍ ആരംഭിക്കുന്ന തുലാവര്‍ഷത്തിന് മുന്നോടിയായി കാലവര്‍ഷം ചൊവ്വാഴ്ചയോടെ പിന്‍വാങ്ങുമെന്നും കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു.

Tags:    

Similar News