യാത്ര നിയന്ത്രണത്തില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ഹരജി : സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കര്‍ണാടക

രോഗികളുള്‍പ്പെടെ അടിയന്തിര ആവശ്യത്തിനു അതിര്‍ത്തി കടന്നു പോകുന്നതിനു അനുമതി നല്‍കണമെന്നു ഹൈക്കോടതി മുന്‍പു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു

Update: 2021-08-25 14:02 GMT

കൊച്ചി: കര്‍ണാടകയിലേക്കുള്ള യാത്ര നിയന്ത്രണത്തില്‍ ഇളവ് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ സത്യവാങമൂലം സമര്‍പ്പിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നു രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കച്ചവടക്കാര്‍ക്കും കര്‍ണാടക അതിര്‍ത്തി കടന്നു യാത്ര ചെയ്യുന്നതിനു ഇളവ് അനുവദിക്കുന്നതിനു കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് സമര്‍പ്പിച്ച ഹരജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കര്‍ണാടക കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

രോഗികളുള്‍പ്പെടെ അടിയന്തിര ആവശ്യത്തിനു അതിര്‍ത്തി കടന്നു പോകുന്നതിനു അനുമതി നല്‍കണമെന്നു ഹൈക്കോടതി മുന്‍പു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ഹരജിക്കാരന് ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നു കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്നും കര്‍ണാടക എജി കോടതിയെ അറിയിച്ചു.

കേരളത്തില്‍ കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍, കര്‍ണാടക അതിര്‍ത്തി കടക്കാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം വേണമെന്ന നിബന്ധനയ്‌ക്കെതിരെയാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.അതിര്‍ത്തിയിലെ നിയന്ത്രണം നിയമവിരുദ്ധവും ഭരണഘടനയ്ക്ക് എതിരാണെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Tags:    

Similar News