വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു, സ്വര്‍ണവും പണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍

Update: 2021-03-01 07:13 GMT

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കുകയും പലതവണയായി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ സ്ഥാപന നടത്തിപ്പുകാരനായ യുവാവ് അറസ്റ്റിലായി. കുന്നപ്പള്ളി തങ്കയത്തില്‍ മുഹമ്മദ് ഷെരീഫിനെയാണ് പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റുചെയ്തത്. 38 കാരിയുടെ പരാതിയില്‍ ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ബലാല്‍സംഗത്തിനും വഞ്ചനയ്ക്കും ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരേ കേസെടുത്തിരിക്കുന്നത്. 2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഊട്ടി റോഡിലെ സ്ഥാപനത്തിന് മുകളില്‍വച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

വിവാഹം കഴിക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ 2,64,000 രൂപയും 55 പവനിലേറെ സ്വര്‍ണാഭരങ്ങളും നല്‍കി. പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുവാവ് വിവാഹിതനാണെന്നും ഭാര്യയും കുട്ടികളുമുണ്ടെന്നും മനസ്സിലായതോടെയാണ് യുവതി പരാതിയുമായി പോലിസിനെ സമീപിച്ചത്.

Tags:    

Similar News