ഉത്തരവാദിത്തമില്ലാതെ സംസാരിക്കുന്നവരോട് പ്രതികരിക്കാനില്ല: ഗവർണർ
തനിക്കെതിരായ എല്ലാ വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്നു. വിഷയത്തേക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ല.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉത്തരവാദിത്തമില്ലാതെ സംസാരിക്കുന്നവരോട് എന്ത് പ്രതികരിക്കാനാണെന്ന് അദ്ദേഹം ചോദിച്ചു. തനിക്കെതിരായ എല്ലാ വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്നു. വിഷയത്തേക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ല. പ്രതിപക്ഷം ഭരണഘടന വായിച്ചു നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആരും ഉന്നയിക്കരുത്. സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത് ശരിയാണോയെന്ന് കാത്തിരുന്ന് കാണാം. സംസ്ഥാന സർക്കാർ മികച്ച പ്രവർത്തമാണ് കാഴ്ച വയ്ക്കുന്നത്. താൻ എവിടെയും സർക്കാരിനെക്കുറിച്ച് നല്ലത് മാത്രമേ പറയൂവെന്നും ഇത് തന്റെ കൂടി സർക്കാരാണെന്നും ഗവർണർ കൂട്ടിച്ചർത്തു.
നയപ്രഖ്യാപന പ്രസംഗത്തിന്റെ 18ാം ഖണ്ഡിക പരിഭാഷപ്പെടുത്തിയതിലെ പിഴവിനേക്കുറിച്ച് താൻ പ്രതികരിക്കാനില്ല. സർക്കാർ നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചാൽ ഇനിയും തന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.