ട്രിപ്പിൾ ലോക്ക്ഡൗണിനിടെ സ്വപ്‌ന ബംഗളൂരുവരെ എത്തിയത് ആരുടെ സഹായത്തോടെയെന്ന് സർക്കാർ വ്യക്തമാക്കണം: ചെന്നിത്തല

കേസില്‍ സിആര്‍പിസി 154 അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ ഇതിന് തയാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയ നിഴലിലായിട്ടും സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകുന്നില്ല.

Update: 2020-07-12 11:00 GMT

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന തലസ്ഥാനത്ത് നിന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന ബംഗളൂരുവരെ എത്തിയത് ആരുടെ സഹായത്തോടെയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലിസിന്‍റെയും ഉന്നത ഉദ്യോഗസ്ഥരുടെയും സഹായം ലഭിക്കാതെ ഇത് സാധ്യമല്ല. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം സർക്കാർ നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേസില്‍ സിആര്‍പിസി 154 അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ ഇതിന് തയാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയ നിഴലിലായിട്ടും സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകുന്നില്ല. സ്വപ്‌ന ഐടി വകുപ്പില്‍ ജോലിക്കായി ഹാജരാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണമില്ല. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നില്ല. എല്ലാം എന്‍ഐഎ അന്വേഷിക്കട്ടെയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് ശരിയല്ല. സംസ്ഥാനം അന്വേഷിക്കേണ്ട കാര്യങ്ങള്‍ സംസ്ഥാനം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ റമീസിന്‍റെ മുസ്‌ലിംലീഗ് ബന്ധത്തെ കുറിച്ച് പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് തയാറായില്ല. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍ക്കാര്‍ സസ്പെൻഡ് ചെയ്യണം. ഈ കേസില്‍ ശിവശങ്കറിനെ രക്ഷിക്കാന്‍ അമിത ഉത്സാഹമുളള മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് പറയണം.

Tags: