കൊവിഡ് ദുരിതകാലത്തും ഇന്ധനക്കൊള്ള; കേന്ദ്ര നടപടിയില്‍ പ്രതിഷേധിക്കുക-ഡിവൈഎഫ്‌ഐ

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവില്‍ എണ്ണ കമ്പനികളുമായി ചേര്‍ന്ന് ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണ്

Update: 2020-06-10 13:10 GMT

തിരുവനന്തപുരം: അനിയന്ത്രിതമായ ഇന്ധനവില വര്‍ധനവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൊവിഡ് ദുരിതകാലത്ത് ജനങ്ങളെ കരുണയില്ലാതെ കൊള്ളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് ഇതുവരെ 2.14 രൂപയും ഡീസലിന് 2.23 രൂപയും കൂടി.

    രാജ്യാന്തര വിപണയില്‍ വില കുറയുമ്പോള്‍ അറിയാതെയും വില കൂടുമ്പോള്‍ കൃത്യമായി അറിഞ്ഞും രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം ദുരിതപൂര്‍ണമാക്കുകയാണ് കേന്ദ്രം. കഴിഞ്ഞ മാസം ആദ്യം എണ്ണവില വീപ്പയ്ക്ക് 20 ഡോളറായി ഇടിഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചില്ല. പകരം തീരുവയും സെസും കൂട്ടി ഇളവ് ജനങ്ങളിലെത്തുന്നത് തടഞ്ഞു. മെയ് അഞ്ചിന് ഇന്ധന വിലയിലെ റോഡ് അടിസ്ഥാനസൗകര്യ സെസ് എട്ട് രൂപ വര്‍ധിപ്പിച്ചു. പ്രത്യേക അധിക എക്‌സൈസ് തീരുവ പെട്രോള്‍ ലിറ്ററിന് രണ്ടു രൂപയും ഡീസല്‍ ലിറ്ററിന് അഞ്ചു രൂപയും കൂട്ടി. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായുള്ള ഈ വിലവര്‍ധനവ്.

    കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളെ കൂടുതല്‍ ദുതിതത്തിലേയ്ക്കു തള്ളിവിടുന്ന നടപടി നീതീകരിക്കാന്‍ കഴിയാത്തതാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവില്‍ എണ്ണ കമ്പനികളുമായി ചേര്‍ന്ന് ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണ്. ഇന്ധന വില വര്‍ധനവില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.


Tags:    

Similar News