പിടിമുറുക്കി പോലിസ്; അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത കേസുകളില്‍ നഷ്ടപരിഹാരം കെട്ടിവച്ചാലേ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കൂ. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് പോലീസ് നീങ്ങുന്നത്.

Update: 2019-01-04 01:39 GMT

തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പോലിസ് നീക്കം. പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത കേസുകളില്‍ നഷ്ടപരിഹാരം കെട്ടിവച്ചാലേ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കൂ. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് പോലീസ് നീങ്ങുന്നത്. നൂറിലേറെ കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്ത വകയില്‍ തന്നെ കോടികളാണ് സര്‍ക്കാരിന് നഷ്ടമായത്.

ഇതിനുപുറമേ സ്വത്തുവകകളില്‍നിന്ന് നഷ്ടം ഈടാക്കും. പൊതുമുതല്‍ നാശിപ്പിച്ചതിന്റെ കണക്ക് ശേഖരിക്കാനും പൊലിസ് തീരുമാനിച്ചു. വ്യാഴാഴ്ച സംസ്ഥാന പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

അക്രമികളെ പിടികൂടുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങളും ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ത്തന്നെ പട്ടിക തയ്യാറാക്കും. തുലാമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ അക്രമുണ്ടായപ്പോള്‍ ചെയ്തതുപോലെ അക്രമികളുടെ ആല്‍ബം തയ്യാറാക്കി അറസ്റ്റ് നടത്താനാണ് നീക്കം.

നിലവില്‍ അറുനൂറോളം കേസുകളാണ് പോലിസ് സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അക്രമത്തിന്റെ പേരില്‍ 745 പേരെ പോലിസ് അറസ്റ്റുചെയ്തിട്ടുമുണ്ട്. ഇത്രയുംപേര്‍ ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  

Tags:    

Similar News