മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: ഹോട്ടല്‍ ഉടമയെ പോലിസ് ചോദ്യം ചെയ്യുന്നു

ഹോട്ടല്‍ ഉടമ റോയിയെയാണ് ചോദ്യം ചെയ്യുന്നത്. ഈ മാസം ഒന്നിന് റോയിയുടെ ഹോട്ടലില്‍ നിന്നും മടങ്ങുന്ന വഴിയാണ് എറണാകുളം വൈറ്റില ചക്കരപറമ്പിനു സമീപം അര്‍ധരാത്രിയോടെ നടന്ന വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍ എന്നിവര്‍ മരിച്ചത്

Update: 2021-11-16 05:24 GMT

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ ഉടമയെ പോലിസ് ചോദ്യം ചെയ്യുന്നു. ഹോട്ടല്‍ ഉടമ റോയിയെയാണ്  ചോദ്യം ചെയ്യുന്നത്. ഈ മാസം ഒന്നിന് റോയിയുടെ ഹോട്ടലില്‍ നിന്നും മടങ്ങുന്ന വഴിയാണ് എറണാകുളം വൈറ്റില ചക്കരപറമ്പിനു സമീപം അര്‍ധരാത്രിയോടെ നടന്ന വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍ എന്നിവര്‍ മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ചതിനു ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ഇരുവരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് നെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിരുന്നുവെങ്കിലും ചികില്‍സയില്‍ ഇരിക്കെ ഏതാനും ദിവസം മുമ്പു മരിച്ചു.സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന.തൃശ്ശൂര്‍, മാള, കോട്ടമുറി സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍(25) നെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് പറഞ്ഞിരുന്നു.

തുടര്‍ന്നാണ് പോലിസ് ഹോട്ടലില്‍ പരിശോധന നടത്തി സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയില്‍ എടുത്തു പരിശോധന നടത്തിയെങ്കിലും ഇതില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് വീണ്ടും പോലിസ് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു.അന്‍സി കബീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹോട്ടലില്‍ നിന്നു മടങ്ങിയ കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നുവെന്നും ഇവരുടെ കാര്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന കാറിലുണ്ടായിരുന്നയാള്‍ ഹോട്ടല്‍ ഉടമയെ വിളിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു.ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ഹോട്ടല്‍ ഉടമയെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.

Tags:    

Similar News