മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസ്: സൈജുവിന്റെ ജാമ്യാപേക്ഷ തള്ളി; മൂന്നു ദിവസം കൂടി പോലിസ് കസ്റ്റഡിയില്‍ വിട്ടു

അപകടമുണ്ടായത് സൈജു പിന്തുടര്‍ന്ന് മല്‍സര ഓട്ടം നടത്തിയതിനാലാണ്.സൈജു കാറില്‍ പിന്തുടര്‍ന്നതിനെതുടര്‍ന്ന് ഇയാളില്‍ നിന്നും അന്‍സി കബീര്‍,അഞ്ജന ഷാജന്‍ എന്നിവരെ രക്ഷിക്കുന്നതിനായിട്ടാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ കാറിന്റെ വേഗത കൂട്ടിയതും അപകടത്തില്‍പ്പെട്ടതെന്നും പോലിസ് കോടതിയെ അറിയിച്ചു.

Update: 2021-11-30 08:50 GMT

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഇവര്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്റെ ജാമ്യാപേക്ഷ കോടതി തള്ളി.സൈജുവിനെ മൂന്നു ദിവസം കൂടി പോലിസ് കസറ്റഡിയില്‍ വിട്ടു.

അപകടമുണ്ടായത് സൈജു പിന്തുടര്‍ന്ന് മല്‍സര ഓട്ടം നടത്തിയതിനാലാണ്.സൈജു കാറില്‍ പിന്തുടര്‍ന്നതിനെതുടര്‍ന്ന് ഇയാളില്‍ നിന്നും അന്‍സി കബീര്‍,അഞ്ജന ഷാജന്‍ എന്നിവരെ രക്ഷിക്കുന്നതിനായിട്ടാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ കാറിന്റെ വേഗത കൂട്ടിയതും അപകടത്തില്‍പ്പെട്ടതെന്നും പോലിസ് കോടതിയെ അറിയിച്ചു.സൈജുവിനെ വിശദമായി ചോദ്യം ചെയ്യേണ്ടതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ വിട്ടു തരണമെന്നും ജാമ്യം നല്‍കരുതെന്നും പോലിസ് കോടതിയെ അറിയിച്ചു.

എന്നാല്‍ അന്വേഷണ സംഘത്തിന്റെ ആവശ്യത്തെ സൈജുവിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി പോലിസിന്റെ ആവശ്യം പരിഗണിച്ച സൈജുവിനെ മൂന്നു ദിവസത്തേക്ക് കൂടി കസ്റ്റഡി അനുവദിക്കുകയായിരുന്നു

നേരത്തെ സൈജുവിനെ മൂന്നു ദിവസം കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്

സൈജു ലഹരിക്കടിമയാണെന്നും ഇയാള്‍ ഒട്ടേറെ നിയമവരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജുനേരത്തെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.അന്വേഷണത്തില്‍ ഇയാള്‍ ഒട്ടേറെ നിയമവരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.

Tags:    

Similar News