പഴകിയ മത്സ്യവും ഭക്ഷണസാധനങ്ങളും പിടികൂടി; നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ്

അടൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശാ ഫാന്‍സി ആന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ്, പന്തളം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പാ സൂപ്പര്‍ മാര്‍ക്കറ്റ്, കമലാസ് മാര്‍ട്ട് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു.

Update: 2020-04-21 05:30 GMT

അടൂർ: സംയുക്ത സ്‌ക്വാഡ് പരിശോധനയില്‍ അടൂരില്‍ 23 കിലോഗ്രാം പഴകിയ മത്സ്യവും ഭക്ഷണ സാധനങ്ങളും പിടികൂടി. അടൂര്‍ തഹസീല്‍ദാര്‍ ബീന എസ് ഹനീഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അടൂര്‍ വെള്ളക്കുളങ്ങര ജങ്ഷനിലെ ഗോള്‍ഡന്‍ ഫ്രഷ് ഫിഷ് സ്റ്റാളില്‍ നിന്ന് പഴകിയ കടല്‍ മത്സ്യം കണ്ടെത്തിയത്. കട ഉടമയ്ക്ക് ലൈസന്‍സ് ഇല്ലാത്തതിനും പഴകിയ മത്സ്യം വിറ്റതിനും ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കി. പിടിച്ചെടുത്ത പഴകിയ മീന്‍ നശിപ്പിച്ചു കളയും.

അടൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശാ ഫാന്‍സി ആന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ്, പന്തളം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പാ സൂപ്പര്‍ മാര്‍ക്കറ്റ്, കമലാസ് മാര്‍ട്ട് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു. പഴകിയ ഭക്ഷണ സാധനങ്ങള്‍ വിറ്റതിനും വില വിവരപട്ടിക ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കാത്തതിനും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായി തഹസീല്‍ദാര്‍ പറഞ്ഞു.

ജില്ലാ കലക്ടര്‍ പി ബി നൂഹിന്റെ ഉത്തരവ് പ്രകാരം ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കല്‍, അളവ്, തൂക്കം, ഗുണമേന്മ, വില തുടങ്ങിയവയിലെ ക്രമക്കേട് എന്നിവ പരിശോധിക്കുന്നതിന് റവന്യൂ, പോലിസ്, ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് ജില്ലയില്‍ സ്‌ക്വാഡ് പരിശോധന നടത്തിവരുന്നത്. ഡെപ്യൂട്ടി തഹസീല്‍ദാര്‍ എസ് വിജയകുമാര്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ഇന്ദുബാല, റേഷനിങ് ഇന്‍സ്പെക്ടര്‍ കെ സന്തോഷ്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ഷന്‍ അസിസ്റ്റന്റ് അനില്‍ കുമാര്‍ എന്നിവരും സ്‌ക്വാഡില്‍ ഉണ്ടായിരുന്നു.

Tags:    

Similar News