കൊവിഡ് പ്രതിരോധം: അഗ്‌നിരക്ഷാസേന ജീവനക്കാരുടെസുരക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ആരോഗ്യവകുപ്പിന്റെ 'ദിശയില്‍' പരാതി അറിയിച്ചിട്ടും ഫലമുണ്ടായില്ല. രോഗം വരുമെന്ന ഭയത്തില്‍ ജീവനക്കാരില്‍ നല്ലൊരുശതമാനവും മാനസികസമ്മര്‍ദത്തിലാണ്. ശുചീകരണത്തിന്റെ ഫോട്ടോ എടുക്കാന്‍ കാണിക്കുന്ന താല്‍പര്യം പോലും ജീവനക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ മേലധികാരികള്‍ക്കില്ല.

Update: 2020-03-29 13:41 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിരോധനടപടികളില്‍ വ്യാപൃതരായിരിക്കുന്ന അഗ്‌നിരക്ഷാസേനാ വിഭാഗത്തിലെ അടിസ്ഥാനവിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും അഗ്‌നിരക്ഷാ സേനാ വിഭാഗം ഡയറക്ടര്‍ ജനറലും ഇതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിച്ചശേഷം മൂന്നാഴ്ചയ്ക്കകം ഇരുവരും റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

കൊവിഡ് അണുനശീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഗ്‌നിരക്ഷാവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാനടപടികള്‍ അനുവദിക്കുന്നില്ലെന്ന പരാതിയിലാണ് നടപടി. സംസ്ഥാനമൊട്ടാകെയുള്ള അടിസ്ഥാനവിഭാഗം ജീവനക്കാര്‍ മാര്‍ച്ച് 22 മുതല്‍ ബസ് സ്റ്റാന്റ്, കൊവിഡ് ബാധിതര്‍ എത്തിയിട്ടുള്ള ആശുപത്രികള്‍, ചന്തകള്‍, മാവേലി സ്റ്റോറുകള്‍, ഓഫിസുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടുവരികയാണ്. ശുചീകരണം നടത്തേണ്ടത് എങ്ങനെയാണെന്നോ എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണമെന്നോ ഉള്ള മാര്‍ഗനിര്‍ദ്ദേശം മേലധികാരികള്‍ നല്‍കുന്നില്ല. മാസ്‌ക്കും ഗ്ലൗസും അനുവദിക്കാറില്ല. ഇവ നല്‍കുന്നത് പലപ്പോഴും നാട്ടുകാരാണ്.

ആരോഗ്യവകുപ്പിന്റെ 'ദിശയില്‍' പരാതി അറിയിച്ചിട്ടും ഫലമുണ്ടായില്ല. രോഗം വരുമെന്ന ഭയത്തില്‍ ജീവനക്കാരില്‍ നല്ലൊരുശതമാനവും മാനസികസമ്മര്‍ദത്തിലാണ്. ശുചീകരണത്തിന്റെ ഫോട്ടോ എടുക്കാന്‍ കാണിക്കുന്ന താല്‍പര്യം പോലും ജീവനക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ മേലധികാരികള്‍ക്കില്ല. കീഴ്ജീവനക്കാരുടെ പരാതി മേലുദ്യോഗസ്ഥര്‍ കേട്ടതായി ഭാവിക്കുന്നില്ല. ആവശ്യമായ സുരക്ഷാക്രമീകരണങ്ങളോടെ ജോലിചെയ്യാന്‍ തങ്ങള്‍ക്ക് യാതൊരു മടിയുമില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതായി കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കേസ് ആലപ്പുഴയില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. 

Tags:    

Similar News