അഷ്ടവൈദ്യന്‍ പത്മഭൂഷണ്‍ ഇ ടി നാരായണന്‍ മൂസ് അന്തരിച്ചു

ആയുര്‍വേദ ചികില്‍സാരംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാജ്യം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്. 2010ലാണ് നാരായണന്‍ മൂസിന് പത്മഭൂഷണ്‍ ലഭിച്ചത്.

Update: 2020-08-06 01:38 GMT

തൃശൂര്‍: വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഷ്ടവൈദ്യന്‍ പത്മഭൂഷണ്‍ ഇ ടി നാരായണന്‍ മൂസ് (87) അന്തരിച്ചു. ഒല്ലൂര്‍ തൈക്കാട്ടുശേരിയിലെ വസതിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. അണുബാധയെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു. ആയുര്‍വേദ ചികില്‍സാരംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാജ്യം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്. 2010ലാണ് നാരായണന്‍ മൂസിന് പത്മഭൂഷണ്‍ ലഭിച്ചത്.

ആയുര്‍വേദ പരമ്പരയില്‍പ്പെട്ട തൃശൂര്‍ തൈക്കാട്ടുശ്ശേരി എളേടത്ത് തൈക്കാട്ട് നീലകണ്ഠന്‍ മൂസിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും പത്തുമക്കളില്‍ മൂത്തയാളാണ്. മുത്തച്ഛനും അച്ഛനും പ്രസിദ്ധവൈദ്യന്‍മാരായിരുന്നു. ഒല്ലൂര്‍ തൈക്കാട്ടുശേരിയിലെ വൈദ്യരത്‌നം ഔഷധശാല തുടങ്ങുമ്പോള്‍ എട്ടുവയസായിരുന്നു നാരായണന്‍ മൂസിന്. 1941ല്‍ പിതാവ് ആരംഭിച്ച വൈദ്യരത്‌നം ഔഷധശാലയുടെ ചുമതല 1954ല്‍ നാരായണന്‍ മൂസ് ഏറ്റെടുത്തു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂര്‍ വൈദ്യരത്‌ന ആയുര്‍വേദ കോളജ്, നഴ്‌സിങ് കോളജ്, മൂന്ന് ഔഷധ നിര്‍മാണശാല, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് അംഗീകാരം നേടിയ ആയുര്‍വേദ ഗവേഷണകേന്ദ്രം, ചാരിറ്റി ഹോസ്പിറ്റല്‍, മൂന്ന് ആയുര്‍വേദ ഔഷധ ഫാക്ടറികള്‍, നിരവധി ഔഷധശാലകള്‍ തുടങ്ങിയവയുടെ സ്ഥാപകനുമാണ് നാരായണന്‍ മൂസ്. ശാരീരിക അവശതകളുണ്ടെങ്കിലും അടുത്തിടെ വരെ രോഗികളെ ചികില്‍സിച്ചിരുന്നു.  

Tags:    

Similar News