വര്‍ക്കല സിഎച്ച്എം കോളജിന് അല്‍-ഖാഇദ ബന്ധം: വ്യാജ വാര്‍ത്തയുമായി സംഘപരിവാര ചാനല്‍

കോളജില്‍ നടന്ന ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ ബൈക്ക് റേസിനെയാണ് ഇത്തരത്തില്‍ ചിത്രീകരിച്ചതെന്നാണു പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Update: 2018-12-29 15:45 GMT

തിരുവനന്തപുരം: വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ സ്മാരക കോളജില്‍ അല്‍-ഖാഇദ ബന്ധമെന്ന വ്യാജവാര്‍ത്തയുമായി സംഘപരിവാര ചാനല്‍. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോവാനാണു തീരുമാനമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. 'കേരളത്തില്‍ ഐഎസ്-അല്‍ ഖായ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥി പ്രകടനം' എന്ന തലക്കെട്ടിലാണ് ജനം ടിവി 'ബിഗ് ബ്രേക്കിങ്' എന്നുപറഞ്ഞ് വാര്‍ത്ത പുറത്തുവിട്ടത്. അല്‍ ഖാഇദ-ഐഎസ് പ്രവര്‍ത്തകരെ പോലെ വസ്ത്രം ധരിച്ചെത്തി അല്‍ഖാഇദ പതാക വീശിയെന്നായിരുന്നു റിപോര്‍ട്ടിലുണ്ടായിരുന്നത്. കറുത്ത വസ്ത്രവും കഫിയയും ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ വാഹന റാലി നടത്തിയെന്നും കോളജ് ടോയ്‌ലറ്റിലെ ചുവരില്‍ കരികൊണ്ട് ഉസാമ ബിന്‍ലാദന്റേതെന്നു തോന്നിക്കുന്ന ചിത്രം വരച്ചെന്നുമാണു റിപോര്‍ട്ടിലുള്ളത്. എന്നാല്‍, കോളജില്‍ നടന്ന ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ ബൈക്ക് റേസിനെയാണ് ഇത്തരത്തില്‍ ചിത്രീകരിച്ചതെന്നാണു പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

2018 മാര്‍ച്ച് 14നു കോളജ് വാര്‍ഷിക ദിനത്തില്‍ എടുത്ത ദൃശ്യങ്ങളാണ് ചാനല്‍ ഇപ്പോള്‍ ബ്രേക്കിങ് ന്യൂസായും ഭീകരബന്ധത്തിനു തെളിവായും ചൂണ്ടിക്കാട്ടാന്‍ ഉപയോഗിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തുന്ന സിനിമാ താരം സലീം കുമാര്‍ കറുത്ത വസ്ത്രമാണ് ധരിക്കുന്നത് എന്നറിഞ്ഞ

പെണ്‍കുട്ടികള്‍ കറുത്ത ചുരിദാറും ആണ്‍കുട്ടികള്‍ തലേകെട്ടും കറുത്ത ഷര്‍ട്ടും കൈലിയും

ധരിച്ചാണെത്തിയത്. ഇതിനെയാണ് ഐഎസ്-അല്‍ ഖാഇദ മാത്ൃകയായി ജനം ടിവി വിശേഷിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഇന്റലിജന്‍സ് ഡിജിപിയും ഇന്റലിജന്‍സ് എസ്പിയും കോളജ് അധികൃതരുമായി ബന്ധപ്പെടുകയും സത്യാവസ്ഥ ബോധ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ ജനം ടിവിക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് കോളജ് അധികൃതരുടെ തീരുമാനം. 

Tags:    

Similar News