സാലറി ചലഞ്ച് ഉടന്‍ അവസാനിപ്പിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

അഞ്ച് വര്‍ഷം കൂടുമ്പോള്‍ ശമ്പള കമ്മീഷനെ നിയോഗിക്കാറുണ്ട്. അടുത്ത സര്‍ക്കാര്‍ തങ്ങളുടേതല്ലന്ന് ഉറപ്പുള്ളതിനാലാണ് ശമ്പളകമ്മീഷനെ നിയമിക്കാത്തത്.

Update: 2019-01-12 12:37 GMT

കൊച്ചി: പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ജി എസ് ടി സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുമതി നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍സാലറി ചലഞ്ച് ഉടന്‍ അവസാനിപ്പിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ഗസറ്റഡ് ഓഫിസേഴ്‌സ്‌ യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് വര്‍ഷത്തേക്ക് ഒരു ശതമാനം ജി എസ് ടി സെസ് നടപ്പാക്കുന്നതോടെ ഒരോവര്‍ഷവും ആയിരം കോടി രൂപ സര്‍ക്കാരിന് ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ എല്ലാവരില്‍ നിന്നുമാണ് ഈ നികുതി പിരിക്കുന്നത്. പ്രളയ ദുരിതാശ്വാസത്തിന്റെ പേരിലാണ് സര്‍ക്കാര്‍ ഈ പിരിവുകള്‍ നടത്തുന്നത്. പുനരധിവാസതിനുള്ള എല്ലാ തുകയും സര്‍ക്കാരിന് ലഭിച്ചു കഴിഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനുള്ള തുക ജി എസ് ടി സെസിലൂടെ പിരിച്ചെടുക്കാന്‍ സര്‍ക്കാറിന് കഴിയും. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ അടിച്ചേല്‍പ്പിച്ച സാലറി ചലഞ്ച് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സിവില്‍ സര്‍വ്വീസ് ജീവനക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തയ്യാറാകണം. ജീവനക്കാരെ തഴയുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. നാളിത്രയും ആയിട്ടും ശമ്പള കമ്മീഷന്‍ നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടി അപലപനീയമണെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ശമ്പള കമ്മീഷനെ നിയോഗിക്കാറുണ്ട്. അടുത്ത സര്‍ക്കാര്‍ തങ്ങളുടേതല്ലന്ന് ഉറപ്പുള്ളതിനാലാണ് ശമ്പളകമ്മീഷനെ നിയമിക്കാത്തത്. കമ്മീഷനെ നിയമിക്കുമ്പോഴുള്ള സാമ്പത്തിക ബാധ്യത അടുത്ത സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെക്കാനാണിത്. ജീവനക്കാരുടെ ടിഎ, ഡിഎ കൊടുത്ത് തീര്‍ക്കാന്‍ സര്‍ക്കാറിനായിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നപ്പോഴും ജീവനക്കാരുടെ പ്രേശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.





Tags:    

Similar News