ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവുമടക്കം 25 ലക്ഷം രൂപയുടെ മോഷണം: നാലംഗ നാടോടി സ്ത്രീ സംഘം പിടിയില്‍ പിടിയില്‍

കോഴിക്കോട് തിരുവോട് കോട്ടൂരില്‍ താമസിക്കുന്ന അമരാവതി(20),സുല്‍ത്താന്‍ ബത്തേരി പൂതാടി കരയില്‍ താമസിക്കുന്ന ദേവി(22),കസ്തൂരി(22), ദേവി(21) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.

Update: 2022-05-03 05:02 GMT

കൊച്ചി: ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണവും വിദേശ കറന്‍സിയും ആഡംബര വാച്ചും അടക്കം 25 ലക്ഷം രൂപയുടെ മോഷ്ടിച്ച സംഭവത്തില്‍ കൊടും കുറ്റവാളികളായ നാടോടി സ്ത്രീകള്‍ പോലിസ് പിടിയില്‍.കോഴിക്കോട് തിരുവോട് കോട്ടൂരില്‍ താമസിക്കുന്ന അമരാവതി(20),സുല്‍ത്താന്‍ ബത്തേരി പൂതാടി കരയില്‍  താമസിക്കുന്ന ദേവി(22),കസ്തൂരി(22), ദേവി(21) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.

കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജു,ഡിസിപി കുര്യാക്കോസ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം എസിപി ജയകുമാര്‍,എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്..എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുളള വീട്ടില്‍ക്കയറിയാണ് സംഘം ഇവിടെ നിന്നും 20 പവന്‍ സ്വര്‍ണ്ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും, ഗോള്‍ഡന്‍ റോളക്‌സ് വാച്ചും അടക്കം 25 ലക്ഷം രൂപയുടെ വസ്തുക്കളാണ് പ്രതികള്‍ മോഷണം ചെയ്തതെന്ന് പോലിസ് പറഞ്ഞു.നഗരമധ്യത്തിലുള്ള ഈ വീട്ടില്‍ രാത്രി സമയങ്ങളില്‍ വാച്ച്മാനും പകല്‍ സമയം വീടിനു മുന്നിലുള്ള കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ സ്ഥിരം ആളുകളും വാച്ചുമാനും ഉള്ളതാണ്.അതേ സമയം കാമറ ഈ പരിസരത്ത് കുറവായിരുന്നു.ഇതും പ്രതികള്‍ ഈ വീട് ലക്ഷ്യം വെയ്ക്കാന്‍ കാരണമായെന്ന് പോലിസ് പറഞ്ഞു.

മോഷണം നടന്ന വീട്ടില്‍ സിസിടിവി കാമറകള്‍ ഇല്ലായിരുന്നു.ഇത് അന്വേഷണത്തെ സാരമായി ബാധിച്ചു.തുടര്‍ന്ന് പരിസരത്തെ മറ്റു കാമ്‌റകള്‍ പരിശോധിച്ചപ്പോഴാണ് നാടോടികളെ കുറിച്ച് സൂചന ലഭിച്ചത്.തുടര്‍ന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നാടോടികളെകുറിച്ച് പോലിസ് നവമാധ്യമങ്ങള്‍ വഴിയും നേരിട്ടും അല്ലാതെയും അന്വേഷണം നടത്തി.ഇതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണ സംഘം പല ഗ്രൂപ്പുകളായി തിരിഞ്ഞ് കണ്ണൂര്‍,കോഴിക്കോട്്,വയനാട് സ്ഥലങ്ങളിലായി അന്വേഷണം നടത്തി ഒന്നാം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.ഇവരെടും പക്കല്‍ നിന്നും മോഷണ മുതലിന്റെ കുറച്ചു ഭാഗം പോലിസ് കണ്ടെടുക്കുകയും ചെയ്തു.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു പ്രതികളെയും പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു.രാവിലെ മുതല്‍ വൈകിട്ടുവരെ കുട്ടികളെയുമായി ആക്രിസാധനങ്ങള്‍ ശേഖരിക്കാന്‍ എന്ന വ്യാജേന കറങ്ങി നടക്കുന്ന സംഘം ആളില്ലാത്ത വീടൂകള്‍ നോക്കി വെച്ച് മോഷണം നടത്തുകയാണ് ഇവരുടെ പതിവെന്ന് പോലിസ് പറഞ്ഞു.

ഇവര്‍ക്കൊപ്പമുള്ള പുരുഷന്മാരാണ് ചില വീടുകളില്‍ രാത്രി സമയങ്ങളില്‍ വീടുകളില്‍ കയറുന്നത്.ആ സമയം വീട്ടിനുള്ളില്‍ ആളുണ്ടെങ്കില്‍ അവരെ ആക്രമിക്കാനും ഇവര്‍ മടിക്കില്ലെന്ന് പോലിസ് പറഞ്ഞു.സിസിടിവികള്‍ ഉള്ള വീടുകള്‍ ഒഴിവാക്കിയാണ് മോഷണം.ആളില്ലാതെ പൂട്ടിക്കിടക്കുന്ന വീടാണെന്ന് ബോധ്യപ്പെട്ടാല്‍ അവിടെ മാര്‍ക്ക് ചെയ്താണ് ഇവര്‍ പോകുന്നത്. പിന്നീട് വന്ന് മോഷണം നടത്തും.അറസ്റ്റിലായ പ്രതികളില്‍ നിന്നും മോഷണ വസ്തുക്കളില്‍ ചിലത് കണ്ടുകിട്ടിയിട്ടുണ്ടെന്നും കുടുതല്‍ വസ്തുക്കള്‍ കണ്ടെത്തുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് എറണാകുളം സെന്‍ട്രല്‍ പ്രിന്‍സിപ്പല്‍ എസ് ഐ പ്രേംകുമാര്‍ പറഞ്ഞു.എസിപി ജയകുമാര്‍,സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ വിജയ് ശങ്കര്‍ എളമക്കര പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സാബുജി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ പ്രിന്‍സിപ്പല്‍ എസ് ഐ പ്രേംകുമാറിനെക്കൂടാതെ സബ് ഇന്‍സ്‌പെക്ടര്‍ മാരായ അഖില്‍,ഷാജി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ റെജിമോള്‍,സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ രാജേഷ്,ഇഗ്നേഷ്യസ്,വിനോദ്,വിനീത്,അജിലേഷ്,ഉണ്ണികൃഷ്ണന്‍,ഷിഹാബ്,പ്രബലാല്‍,ഷൈജി എന്നിവരുമുണ്ടായിരുന്നു.

Tags:    

Similar News