വില്‍പ്പനയ്ക്കായി വാറ്റ് ചാരായവുമായി കാറില്‍ കറങ്ങി നടന്ന യുവാവ് പിടിയില്‍

ശ്രീമൂലനഗരം, ചേറ്റുങ്ങല്‍ വീട്ടില്‍ ഉല്ലാസ് തോമസ് (33) ആണ് കാലടി പോലിസിന്റെ പിടിയിലായത്. ലോക്ഡൗണിനോടനുബന്ധിച്ച് ബാറുകളും, ബിവറേജ് ഔട്ട്‌ലെറ്റുകളും അവധി ആയതിനാല്‍ വ്യാജമദ്യ വില്‍പ്പന നടത്തുകയായിരുന്നു പ്രതി

Update: 2021-05-03 09:08 GMT

കൊച്ചി: വില്‍പനക്കായി കാറില്‍ വാറ്റു ചാരായവുമായി കറങ്ങി നടന്ന യുവാവ് പോലിസ് പിടിയില്‍.ശ്രീമൂലനഗരം, ചേറ്റുങ്ങല്‍ വീട്ടില്‍ ഉല്ലാസ് തോമസ് (33) ആണ് കാലടി പോലിസിന്റെ പിടിയിലായത്. ലോക്ഡൗണിനോടനുബന്ധിച്ച് ബാറുകളും, ബിവറേജ് ഔട്ട്‌ലെറ്റുകളും അവധി ആയതിനാല്‍ വ്യാജമദ്യ വില്‍പ്പന നടത്തുകയായിരുന്നു പ്രതി. പോലിസിന് ലഭിച്ച രഹസ്യവിവരത്തിനന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കല്ലുംകൂട്ടം ഭാഗത്ത് വച്ച് ഇടപാടുകാരെ കാത്തുനില്‍ക്കുകയായിരുന്ന പ്രതിയെ പോലിസ് പിടികൂടിയത്. പ്രതി സഞ്ചരിച്ച കാറിന്റെ ഡാഷ് ബോക്‌സില്‍ ഒളിപ്പിച്ച നിലയില്‍യിലാണ് വാറ്റുചാരായം കണ്ടെത്തിയത്.

കൊവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച സാഹചര്യത്തില്‍ വ്യാജ വാറ്റും, അനധികൃത മദ്യ വില്‍പ്പനയും തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാര്‍ക്കും, എസ്എച്ച്ഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധനകള്‍ കര്‍ശനമാക്കി.മുന്‍ കാലങ്ങളില്‍ ഇത്തരം കേസുകളില്‍ പ്രതികളായിട്ടുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ പോലിസ് നിരീക്ഷിച്ചു വരികയാണ്. ഇവര്‍ വീണ്ടും കേസുകളില്‍ ഉള്‍പ്പെട്ടാല്‍ ഇവര്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കോവിഡിന്റെ ഒന്നാം തരംഗ കാലയളവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രകാരം ബാറുകള്‍ അടച്ചിട്ടിരുന്ന സമയത്ത് ഇത്തരത്തിലുള്ള പോലിസ് പരിശോധനകളുടെ ഫലമായി വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വ്യാജ വാറ്റും, അനധികൃത മദ്യ വില്‍പ്പനയും നടത്തിയ നിരവധി കേസുകള്‍ പിടികൂടിയിരുന്നു. സാനിറ്റൈസര്‍ നിര്‍മ്മാണത്തിനും, വിതരണത്തിനുമായി എത്തിക്കുന്ന സ്പിരിറ്റ് ഇത്തരത്തില്‍ വ്യാജ മദ്യ നിര്‍മ്മാണത്തിനും മറ്റുമായി ഉപയോഗിക്കുന്നുണ്ടോ എന്നും പോലീസ് നിരീക്ഷിക്കുമെന്നും എസ്പി കാര്‍ത്തിക്ക് പറഞ്ഞു.

Tags:    

Similar News