ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ യുവതിക്കു നേരെ ആക്രമണം: പ്രതിയെ തിരഞ്ഞ് പോലിസ്;യുവതി അപകടനില തരണം ചെയ്തു

മുളന്തുരത്തി സ്വദേശി രാഹുലിന്റെ ഭാര്യ ആശ(31)യക്കു നേരെയാണ് ഇന്നലെ രാവിലെ ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ വെച്ച് ആക്രമണം ഉണ്ടായത്.പ്രതി ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ ആണെന്ന് പോലിസ് തിരിച്ചറിഞ്ഞു.ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

Update: 2021-04-29 05:42 GMT

കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. പ്രാണരക്ഷാര്‍ഥം തീവണ്ടിയില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന യുവതി അപകട നില തരണം ചെയ്തു.മുളന്തുരത്തി സ്വദേശി രാഹുലിന്റെ ഭാര്യ ആശ(31)യക്കു നേരെയാണ് ഇന്നലെ രാവിലെ ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ വെച്ച് ആക്രമണം ഉണ്ടായത്.പ്രതി ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ ആണെന്ന് പോലിസ് തിരിച്ചറിഞ്ഞു.ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

തലയുടെ പിന്‍ഭാഗത്ത് പരിക്കേറ്റ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന ആശയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കുന്നുണ്ട്.ആരോഗ്യ സ്ഥിതി കുടുതല്‍ മെച്ചപ്പെടുന്നതനുസരിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ വെച്ച്് ഇന്നലെ രാവിലെയാണ് ആശയുടെ നേരെആക്രമണമുണ്ടായത്.കാഞ്ഞിരമറ്റത്തിനും ഓലിപ്പുറത്തിനുമിടയ്ക്കാണ് സംഭവം. ചെങ്ങന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരിയായ ആശ ജോലിക്കു പോകുന്നതിനായി മുളന്തുരത്തിയില്‍ നിന്നാണ് തീവണ്ടിയില്‍ കയറിയത്.വനിതാ കംപാര്‍ട്ടുമെന്റിലാണ് ആശ കയറിയത്.ആശയല്ലാതെ മറ്റാരും ഈ കംപാര്‍ട്ട്‌മെന്റില്‍ ഇല്ലായിരുന്നു. മി ഇതേ തീവണ്ടിയിലെ മറ്റൊരു കംപാര്‍ട്‌മെന്റിലുണ്ടായിരുന്ന അക്രമി തീവണ്ടി സ്റ്റേഷനില്‍ നിന്നും വിടുന്നതിനു തൊട്ടുമുമ്പ് വനിതാ കംപാര്‍ട്ടുമെന്റില്‍ വന്നു കയറുകയായിരുന്നു.തുടര്‍ന്ന് കംപാര്‍ട്ട്‌മെന്റിന്റെ വാതില്‍ അടച്ച അക്രമി ആശയുടെ സമീപം വന്നിരുന്നതിനു ശേഷം ഇവരുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ബലമായി പിടിച്ചു വാങ്ങി ജനലിലൂടെ പുറത്തേക്കെറിഞ്ഞു.

തുടര്‍ന്ന് കൈയ്യിലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ ആശയുടെ നേരെ ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാലയും വളയും ബലമായി ഊരി വാങ്ങി.ഇതിനു ശേഷം ഇയാള്‍ വീണ്ടും ആശയെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ആശ ഇയാളുടെ പിടിയില്‍ നിന്നും രക്ഷപെട്ട് തീവണ്ടിയുടെ വാതിലിനടത്തേക്ക് ഓടി.അക്രമി പിന്നാലെ ചെന്നെങ്കിലും ആശ വാതില്‍ തുറന്ന് പടിയില്‍ പിടിച്ച് പുറത്തേക്ക് തൂങ്ങി കിടന്നു.അപ്പോഴും ഇയാള്‍ ആശയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ആശയുടെ കൈ വാതില്‍പടിയില്‍ നിന്നും വിടുവിക്കുകയും ചെയ്തു. ഇതോടെ ആശ തീവണ്ടിയില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

ട്രാക്കിലേക്ക് ആശ വീഴുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തി.തുടര്‍ന്ന് നാട്ടുകാരുടെ ഫോണില്‍ നിന്നും ആശ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു കാര്യം ധരിപ്പിച്ചു.തലയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ ആശയെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് തീവണ്ടിയില്‍ കറങ്ങി നടന്ന് അക്രമം കാട്ടുന്ന ഏതാനും പ്രതികളുടെ ഫോട്ടോ കാണിച്ചതില്‍ നിന്നാണ് പ്രതിയെ ആശ തിരിച്ചറിഞ്ഞത്.പ്രതി ബാബുക്കുട്ടന്‍ തീവണ്ടിയില്‍ കറങ്ങി നടന്നു മോഷണം അടക്കമുളള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാളാണെന്നാണ് റെയില്‍വേ പോലിസ് പറഞ്ഞു.

Tags:    

Similar News