ഓടുന്ന തീവണ്ടിയില്‍ യുവതിക്കു നേരെ ആക്രമണം; പ്രതിയെ പോലിസ് തിരിച്ചറിഞ്ഞു; തിരച്ചില്‍ ഊര്‍ജ്ജിതം

പോലിസ് കാണിച്ച പ്രതിയുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞു.ഇയാള്‍ നൂറനാട് സ്വദേശിയാണെന്നാണ് സുചന.പ്രതിയ്ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.പ്രതിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടുന്നതിനായി തീവണ്ടിയില്‍ നിന്നും എടുത്തു ചാടിയ യുവതിയെ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Update: 2021-04-28 10:05 GMT

കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ വെച്ച് യുവതിക്കു നേരെ ആക്രമണം നടത്തിയ പ്രതിയെക്കുറിച്ച് പോലിസിന് സൂചന ലഭിച്ചതായി വിവരം.പോലിസ് കാണിച്ച പ്രതിയുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞു.ഇയാള്‍ നൂറനാട് സ്വദേശിയാണെന്നാണ് സുചന.പ്രതിയ്ക്കായി പോലിസ് ഊര്‍ജ്ജിതമായി തിരിച്ചില്‍ ആരംഭിച്ചു.പ്രതിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടുന്നതിനായി തീവണ്ടിയില്‍ നിന്നും എടുത്തു ചാടിയ യുവതിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.യുവതിയുടെ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റിരിക്കുന്നത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ വെച്ചാണ് ഇന്ന് രാവിലെ മുളന്തുരുത്തി സ്വദേശിനിയായ യുവതിക്കു നേരെആക്രമണമുണ്ടായത്.

കാഞ്ഞിരമറ്റത്തിനും ഓലിപ്പുറത്തിനുമിടയ്ക്കാണ് സംഭവം. ചെങ്ങന്നൂരിലാണ് യുവതി ജോലി ചെയ്യുന്നത്.തീവണ്ടിയിലാണ് പതിവായി ജോലിക്കു പോകുന്നത്. കംപാര്‍ട്ട്‌മെന്റില്‍ കയറിയ ആക്രമി സമീപത്തെത്തിയ ശേഷം കൈയ്യിലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ യുവതിയുടെ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തിക്കൊണ്ട് മാലയും വളയും ഊരി വാങ്ങി.തുടര്‍ന്ന് യുവതിയുടെ കൈയ്യിലുണ്ടായിരുന്ന മൈബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ അക്രമി പുറത്തേക്ക് എറിഞ്ഞു കളഞ്ഞു. കംപാര്‍ട്ട്‌മെന്റില്‍ മറ്റ് യാത്രക്കാരാരും ഇല്ലായിരുന്നു.വീണ്ടും അക്രമി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്നും പ്രാണരക്ഷാര്‍ഥം യുവതി പുറത്തേക്ക് എടുത്തു ചാടിയത്.

ചാടുന്നതിനിടയില്‍ അല്‍പന നേരം തീവണ്ടിയുടെ ജനലില്‍ പിടിച്ചു യുവതി തുങ്ങികിടന്നുവെങ്കിലും പിന്നീട് ഇവര്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.ഇത് കണ്ട സമീപ വാസി ഓടിയെത്തി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും ഭര്‍ത്താവിനെ വിളിച്ച് യുവതി വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.്തീവണ്ടിയില്‍ സ്ഥിരമായി കറങ്ങി നടന്ന് അക്രമം നടത്തുന്ന ഏതാനും ചിലരുടെ ഫോട്ടോ പോലിസ് കാണിച്ചതില്‍ നിന്നാണ് യുവതി അക്രമിയെ തിരിച്ചറിഞ്ഞതെന്നാണ് വിവരം.റെയില്‍വേ പോലിസും ലോക്കല്‍ പോലിയും ഇയാള്‍ക്കായി തിരിച്ചില്‍ നടത്തുകയാണ്.

Tags:    

Similar News