സ്വത്തുതര്‍ക്കം; ഉറങ്ങി കിടന്ന അമ്മയെ മകന്‍ വെട്ടി കൊലപ്പെടുത്തി

കോട്ടപ്പടി നാഗഞ്ചേരിക്കടുത്തു കല്ലിങ്കപറമ്പില്‍ വീട്ടില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ കാര്‍ത്യായാനി(65) യാണ് മകന്‍ അനീഷ് കുമാര്‍(34) എന്നുവിളിക്കുന്ന ബൈജുവിന്റെ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് മരിച്ചത്.വീടും സ്ഥലവും എഴുതി നല്‍കാത്തതിന്റെ പേരിലാണ് കൊലപാതകം

Update: 2019-08-26 02:35 GMT

കൊച്ചി: ഉറങ്ങി കിടന്ന അമ്മയെ മകന്‍ വെട്ടി കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി. കൊലപാതകത്തില്‍ കലാശിച്ചത് സ്വത്തുതര്‍ക്കമെന്ന് പ്രതി പോലിസിനോട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കോതമംഗലം കോട്ടപ്പടി നാഗഞ്ചേരിക്കടുത്തു കല്ലിങ്കപറമ്പില്‍ വീട്ടില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ കാര്‍ത്യായാനി(65) യാണ് മകന്‍ അനീഷ് കുമാര്‍(34) എന്നുവിളിക്കുന്ന ബൈജുവിന്റെ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് മരിച്ചത്. കാര്‍ത്യായനിക്ക് അനീഷിനെക്കൂടാതെ മറ്റൊരു മകള്‍ കൂടിയുണ്ട്. ഇവരെ വിവാഹം ചെയ്ത് അയച്ചിരുന്നു.

ഭര്‍ത്താവ് മരിച്ചതിനുശേഷം മകന്‍ അനീഷിനൊപ്പമാണ് കാര്‍ത്യായനി താമസിച്ചിരുന്നത്. ഇയാള്‍ വിവാഹം കഴിച്ചിട്ടില്ല.ഇവര്‍ താമസിച്ചിരുന്ന വീടും സ്ഥലവും തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് അനീഷ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാര്‍ത്യായനി അതിനു തയാറായിരുന്നില്ല.ഇതേച്ചൊല്ലി കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഉറങ്ങികിടന്ന കാര്‍ത്യായനിയെ അനീഷ് വാക്കത്തി ഉപയോഗിച്ച് വെട്ടിയതെന്ന് പോലിസ് പറഞ്ഞു.അമ്മയെ വെട്ടികൊലപ്പെടുത്തിയശേഷം വാര്‍ഡിലെ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെത്തി വിവരങ്ങള്‍ പറഞ്ഞു. ഇതിനു ശേഷം ഇയാള്‍ കോട്ടപ്പടി പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി. 

Tags:    

Similar News