ആന്ധ്രയില്‍ നിന്നും കൊറിയര്‍ വഴി കഞ്ചാവ്: മൂന്നു പേര്‍ കൂടി അറസ്റ്റില്‍

കോതമംഗലം സ്വദേശി ഗോകുല്‍(24), പുളിമല സ്വദേശി വിമല്‍ (24), ആയിരൂര്‍പ്പാടം സ്വദേശി മന്‍സൂര്‍ (24) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കുന്നുവഴിയിലെ കൊറിയര്‍ സ്ഥാപനം വഴി 30 കിലോഗ്രാം കഞ്ചാവ് പാഴ്‌സലായി എത്തുകയായിരുന്നു

Update: 2022-03-20 05:07 GMT

കൊച്ചി: ആന്ധ്രയില്‍ നിന്നും പെരുമ്പാവൂര്‍ കുന്നുവഴിയിലെ കൊറിയര്‍ സ്ഥാപനം വഴി കഞ്ചാവെത്തിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കോതമംഗലം സ്വദേശി ഗോകുല്‍(24), പുളിമല സ്വദേശി വിമല്‍ (24), ആയിരൂര്‍പ്പാടം സ്വദേശി മന്‍സൂര്‍ (24) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കുന്നുവഴിയിലെ കൊറിയര്‍ സ്ഥാപനം വഴി 30 കിലോഗ്രാം കഞ്ചാവ് പാഴ്‌സലായി എത്തുകയായിരുന്നു. വിമലിന്റെ പേരിലാണ് പാഴ്‌സല്‍ വന്നത്. ആന്ധ്രയിലെ കഞ്ചാവ് വില്‍പ്പനക്കാരില്‍ നിന്നും ഗോകുലാണ് കഞ്ചാവ് വാങ്ങി അയച്ചത്. പത്ത് കിലോ കഞ്ചാവുമായി ഇയാളെ ആന്ധ്ര പോലിസ് പിടികൂടി ജയിലില്‍ അടച്ചിരുന്നു.

പുറത്തിറങ്ങിയ ശേഷമാണ് വ്യാപകമായി കച്ചവടം തുടങ്ങിയത്. നാല് കിലോ കഞ്ചാവുമായി തൃശൂര്‍ അയ്യന്തോള്‍ പോലിസും ഗോകുലിനെ പിടികൂടിയിരുന്നു. വിമലിന്റെയും മന്‍സൂറിന്റെയും പേരിലും കേസുകളുണ്ട്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ടീം അന്വേഷണം നടത്തുന്നതിനിടയിലാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ കോഴിക്കോട് പുവാട്ടുപറമ്പില്‍ നിന്നും പിടികൂടിയത്. ഇവര്‍ ഇതിനു മുമ്പും കൊറിയര്‍ വഴി കഞ്ചാവ് അയച്ചിട്ടുണ്ടെന്നാണ് സൂചന. കഞ്ചാവ് സംഘത്തിന്റെ ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.

കിലോഗ്രാമിന് രണ്ടായിരം മുതല്‍ മുവായിരം രൂപ വരെ നല്‍കി ആന്ധ്രയില്‍ നിന്ന് കഞ്ചാവ് വാങ്ങി ഇരുപത്തയ്യായിരത്തിനും മുപ്പതിനായിരത്തിനുമാണ് കേരളത്തില്‍ വില്‍പ്പന നടത്തുന്നത്. ആന്ധ്രയിലെ പഡേരു ഗ്രാമത്തില്‍ നിന്നുമാണ് കേരളത്തിലേക്ക് കൂടുതലായും കഞ്ചാവ് എത്തുന്നതെന്ന് പോലിസ് പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ എറണാകുളം റൂറല്‍ പോലീസ് 500 കിലോയിലേറെ കഞ്ചാവാണ് പിടികൂടിയത്. എഎസ്പി അനുജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്, എഎസ്‌ഐ ജയചന്ദ്രന്‍, എസ്‌സിപിഒമാരായ കെ എ നൗഷാദ്, അബ്ദുള്‍ മനാഫ് (കുന്നത്തുനാട്), എംബിസുബൈര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതുള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് എസ്പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Tags:    

Similar News