ജനാഭിമുഖ കുര്‍ബ്ബാന തുടരാന്‍ അനുവദിക്കണമെന്ന്; എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികന്റെ നിരാഹാര സമരം തുടരുന്നു

ഫാ.ബാബു കളത്തില്‍ ആണ് ഇന്നലെ രാത്രിമുതല്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. ജനാഭിമുഖ കുര്‍ബാന അതിരുപതയില്‍ തുടരാനുള്ള അനുവാദം സ്ഥിരമാക്കി നിലനിര്‍ത്തി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് അതിരൂപതാ സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ അറിയിച്ചു

Update: 2022-01-13 05:28 GMT

കൊച്ചി:ജനാഭിമുഖ കുര്‍ബ്ബാന ഇല്ലാതാക്കി ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നടത്താനുള്ള തീരുമാനത്തില്‍ നിന്നും സീറോ മലബാര്‍ സഭ സിനഡ് പിന്മാറണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കി എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും.അതിരൂപത ആസ്ഥാനത്ത് വൈദികര്‍ ആരംഭിച്ച നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.ഫാ.ബാബു കളത്തില്‍ ആണ് ഇന്നലെ രാത്രിമുതല്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. ജനാഭിമുഖ കുര്‍ബാന അതിരുപതയില്‍ തുടരാനുള്ള അനുവാദം സ്ഥിരമാക്കി നിലനിര്‍ത്തി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് അതിരൂപതാ സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ അറിയിച്ചു.

ജനാഭിമുഖ കുര്‍ബാന ഇല്ലാതാക്കുന്ന ഏതു നീക്കത്തേയും ഒറ്റക്കെട്ടായി ചെറുക്കുമെന്ന് എറണാകുളംഅങ്കമാലി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.തീരുമാനത്തില്‍ നിന്നും സിനഡ് പിന്മാറണമെന്നാവശ്യപ്പെട്ട് എറണാകുളംഅങ്കമാലി അതിരൂപത ആസ്ഥാനത്ത് ഇന്നലെ മുതല്‍ വൈദികര്‍ റിലേ സത്യഗ്രഹം ആരംഭിച്ചിരുന്നു.വിശ്വാസികളുടെ നേതൃത്വത്തില്‍ സഭാ ആസ്ഥാനത്തേയ്ക്ക് വാഹനപ്രതിഷേധ ജാഥയും നടത്തിയിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സീറോ മലബാര്‍ സഭയിലെ മെത്രാന്‍ന്മാരുടെ സിനഡ് നടന്നു വരികയാണ്.ജനാഭിമുഖ കുര്‍ബ്ബാന തുടരാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സഭാ നേതൃത്വത്തിന് നിവേദനം നല്‍കിയെങ്കിലും ഇതില്‍ നടപടിയുണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ മുതല്‍ വൈദികര്‍ അതിരൂപതാ ആസ്ഥാനത്ത് പ്രതിഷേധ സമരം ആരംഭിച്ചിരിക്കുന്നത്.

Tags:    

Similar News