ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വൈദികന്‍ മരിച്ചു

എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്റെ മുന്‍ ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍ (49) ആണ് മരിച്ചത്.മരട് ലെ സ്വകാര്യ ആശുപത്രിയ്ക്കു സമീപം കഴിഞ്ഞ 13നു വൈകുന്നേരമായിരുന്നു അപകടം

Update: 2021-05-27 09:49 GMT

കൊച്ചി: ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്റെ മുന്‍ ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍ (49) അന്തരിച്ചു.തലയ്ക്കു ഗുരുതര പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഫാ. ചെറിയാന്‍. ഇന്ന് ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില മോശമാകുകയും ഉച്ചയ്ക്ക് രണ്ടു മണിയോടെ മരിക്കുകയുമായിരുന്നു.

എറണാകുളം - അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു ഫാ.ചെറിയാന്‍ നേരേവീട്ടില്‍. മരട് ലെ സ്വകാര്യ ആശുപത്രിയ്ക്കു സമീപം കഴിഞ്ഞ 13നു വൈകുന്നേരമായിരുന്നു അപകടം.വൈകുന്നേരം നടക്കാനിറങ്ങിയ ഫാ.ചെറിയാനെ ഇതേ ആശുപത്രിയിലെ ജീവനക്കാരന്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫാ.ചെറിയാനെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.

തുടര്‍ന്ന് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായപ്പോള്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റിയിരുന്നുവെങ്കിലും ഇന്ന് വീണ്ടും ആരോഗ്യനില മോശമാകുകയായിരുന്നു.നേരത്തെ തന്റെ ഒരു വൃക്ക ദാനം നടത്തിയിട്ടുള്ള വൈദികനാണ് ഫാ. ചെറിയാന്‍ നേരേവീട്ടില്‍.1971 ജൂണ്‍ എട്ടിനു ഇടപ്പള്ളി തോപ്പില്‍ ഇടവകയിലാണു ജനനം. 1997 ജനുവരി ഒന്നിന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്.

Tags:    

Similar News