എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേരിപ്പോര്; സിനഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

സഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സിനഡിന്റെ തീരുമാനങ്ങളോട് ഏവരും സഹകരിക്കണം. സഭാ വിഷയങ്ങള്‍ പരിഹരിക്കാന്‍ സിനഡിനെയാണ് വത്തിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ക്ഷമിക്കാനും സ്‌നേഹിക്കാനും ഏവരും പരിശ്രമിക്കണം. മാധ്യമങ്ങള്‍ സഭാ വിഷയങ്ങളെ അവതരിപ്പിക്കുന്ന ശൈലി പരിശോധിക്കണം. പലപ്പോഴും സഭയെക്കുറിച്ച് സമൂഹത്തിനു തെറ്റിദ്ധാരണകളുണ്ടാവാന്‍ മാധ്യമ വാര്‍ത്തകള്‍ കാരണമാകാറുണ്ടെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Update: 2019-07-09 14:48 GMT

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചു നല്‍കിയതിനെതിരെ അതിരൂപതയില്‍ ഒരു വിഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധവുമായി മുന്നോട്ടു പോകുന്നതിനിടയില്‍ സിനഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന ആവശ്യവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് റിട്ടേണീസ് ഫോറത്തിന്റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വ്വഹിക്കവെയാണ് കര്‍ദിനാളിന്റെ നിര്‍ദേശം. സഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സിനഡിന്റെ തീരുമാനങ്ങളോട് ഏവരും സഹകരിക്കണം.സഭാ വിഷയങ്ങള്‍ പരിഹരിക്കാന്‍ സിനഡിനെയാണ് വത്തിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ക്ഷമിക്കാനും സ്‌നേഹിക്കാനും ഏവരും പരിശ്രമിക്കണം. മാധ്യമങ്ങള്‍ സഭാ വിഷയങ്ങളെ അവതരിപ്പിക്കുന്ന ശൈലി പരിശോധിക്കണം. പലപ്പോഴും സഭയെക്കുറിച്ച് സമൂഹത്തിനു തെറ്റിദ്ധാരണകളുണ്ടാവാന്‍ മാധ്യമ വാര്‍ത്തകള്‍ കാരണമാകാറുണ്ടെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

സഭയില്‍ സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും സംസ്‌കാരം വളര്‍ത്തിയെടുക്കണം.സ്‌നേഹത്തിനു വിപരീതമായി സഭയില്‍ ഒന്നും സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.ആരോടും വിദ്വേഷം പുലര്‍ത്തരുത്. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മനോഭാവമാണു നമ്മില്‍ നിന്നുണ്ടാകേണ്ടത്. ഏറെ ക്ലേശങ്ങള്‍ ഉണ്ടാകുമ്പോഴും തനിക്ക് ആരോടും വിദ്വേഷം തോന്നിയിട്ടില്ല. നമ്മോടു വിദ്വേഷം പുലര്‍ത്തുന്നുവെന്നു തോന്നുന്നവരോടു പോലും സ്‌നേഹത്തോടെയാണ് നാം ഇടപെടേണ്ടത്. രമ്യപ്പെടാതിരിക്കുന്നത് സുവിശേഷത്തിനു വിരുദ്ധമാണെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.പ്രസിഡന്റ് ജേക്കബ് പൈനാടത്ത് അധ്യക്ഷത വഹിച്ചു.സിബിസിഐ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി വി സി സെബാസ്റ്റ്യന്‍, എസ്എംസിഎ കുവൈറ്റ് ജനറല്‍ സെക്രട്ടറി ജോയി തുമ്പശേരി, ഖജാന്‍ജി ജോര്‍ജ് ചാക്കോ, ജോയിന്റ് സെക്രട്ടറി ലിയോ ജോസ് സംസാരിച്ചു. 

Tags:    

Similar News