ശബരിമലയിലേക്ക് തീർഥാടകർ വരേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ്

ഈ മാസം ശബരിമലയിലേക്ക് യാത്ര തീരുമാനിച്ചിക്കുന്ന അയ്യപ്പഭക്തര്‍ അവരുടെ യാത്ര മറ്റൊരു നടതുറപ്പ് സമയത്തേക്ക് മാറ്റണമെന്നും ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

Update: 2020-03-10 11:45 GMT

പത്തനംതിട്ട: കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ മീനമാസ പൂജകള്‍ക്കായി ക്ഷേത്രനട തുറക്കുന്ന സമയത്ത് ശബരിമലയിലേക്ക് തീർഥാടകർ വരേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലേക്ക് മാസപൂജകള്‍ക്കായി ഭക്തര്‍ എത്തരുതെന്ന ദേവസ്വം ബോര്‍ഡിന്‍റെ അഭ്യര്‍ത്ഥന ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ ചെവിക്കൊള്ളുമെന്നാണ് ബോര്‍ഡിന്‍റെ പ്രതീക്ഷയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍ വാസു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ മാസം ശബരിമലയിലേക്ക് യാത്ര തീരുമാനിച്ചിക്കുന്ന അയ്യപ്പഭക്തര്‍ അവരുടെ യാത്ര മറ്റൊരു നടതുറപ്പ് സമയത്തേക്ക് മാറ്റണമെന്നും ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിലവിലെ എല്ലാസാഹചര്യവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി. കൊറോണ വിഷയത്തില്‍ സര്‍ക്കാരിന്‍റെ നടപടികളോട് ബോര്‍ഡ് പൂര്‍ണ്ണമായും സഹകരിക്കും. ശബരിമല നട ഈമാസം 13 ന് തുറന്ന് 18 ന് അടക്കും. ആചാരപരമായ എല്ലാ ചടങ്ങുകളും പൂജകളും ശബരിമലയില്‍ നടക്കും. ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ നടതുറക്കുന്ന ദിവസങ്ങ‍ളില്‍ ശബരിമലയില്‍ ഉണ്ടാകും. അപ്പം, അരവണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് എത്തേണ്ടതില്ലെന്നും പ്രസിഡന്‍റ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സാധാരണ മാസപൂജകള്‍ക്കായി നടതുറക്കുന്ന സമയത്ത് ശബരിമലയില്‍ ഡ്യൂട്ടിയില്‍ എത്താറുള്ള വിവിധ സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ ഈമാസം ഡ്യൂക്കിയ്ക്ക് വരേണ്ടതില്ല. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീ‍ഴിലുള്ള ക്ഷേത്രങ്ങളില്‍ ഉത്സവത്തിന്‍റെ ഭാഗമായുള്ള കലാപരിപാടികള്‍, എ‍ഴുന്നെള്ളത്ത് എന്നിവ ഒ‍ഴിവാക്കണം. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള കലാപരിപാടികള്‍ റദ്ദ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ദേവസ്വം പ്രസിഡന്‍റ് അറിയിച്ചു. ദേവസ്വം ബോര്‍ഡിന്‍റെ സ്കൂളുകള്‍, അണ്‍ എയ്ഡഡ്, എയ്ഡഡ് കോളജുകള്‍ എന്നിവ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് അടയ്ക്കും. അതേസമയം കലാപീഠത്തിലെ കുട്ടികളുടെ പരീക്ഷകള്‍ യഥാസമയത്ത് നടക്കും.

Tags:    

Similar News