ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹരമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് 1300 കോടി രൂപയുടെ ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ.
തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹരമാകുമെന്ന് പ്രതീക്ഷിക്കുന്ന 1300 കോടി രൂപയുടെ ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ നാളെ വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും.
മന്ത്രിമാരായ അഡ്വ.കെ രാജു, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, മാത്യു ടി തോമസ്, എം കെ മുനീര്‍, കെ ബി ഗണേഷ് കുമാര്‍, ഒ രാജഗോപാല്‍, രാജു ഏബ്രഹാം, വീണാ ജോര്‍ജ്, കെ യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, ജില്ലാ കലക്ടര്‍ പി ബി നൂഹ്, അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷൈനി ബോബി, തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍, പവര്‍ഗ്രിഡ് ഉദ്യോഗസ്ഥര്‍, കെഇസി ഇന്റര്‍നാഷണല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ.ബി അശോക് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും.