വീണ്ടും വിവാദ നടപടിയുമായി ഡിസിപി ഐശ്വര്യ ഡോങ്‌റെ; മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ പോലിസുകാരനെ സസ്‌പെന്റ് ചെയ്തു

മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫി മെഷീന്റെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തെന്നും ആരോപിച്ചാണ് അച്ചടക്ക നടപടി.

Update: 2021-03-02 01:45 GMT

കൊച്ചി: വീണ്ടും വിവാദ നടപടിയുമായി കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ. കളമശ്ശേരി പോലിസ് സ്‌റ്റേഷനില്‍ കോഫി മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത സിവില്‍ പോലിസ് ഓഫിസര്‍ സി പി രഘുവിനെ സസ്‌പെന്റ് ചെയ്തു. മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫി മെഷീന്റെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തെന്നും ആരോപിച്ചാണ് അച്ചടക്ക നടപടി. പോലിസുകാരനെതിരേ പണപ്പിരിവ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം, ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ വൈരാഗ്യം തീര്‍ക്കലാണ് നടപടിക്ക് കാരണമെന്നാണ് പോലിസുകാര്‍ ആരോപിക്കുന്നത്. ഒരു പോലിസ് സ്‌റ്റേഷന്‍ കൂടുതല്‍ ജനസൗഹൃദമാക്കാന്‍ സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയതിന്റെ പേരിലാണ് പോലിസുദ്യോഗസ്ഥന്‍ ഇപ്പോള്‍ അച്ചടക്ക നടപടിക്ക് വിധേയമായിരിക്കുന്നത്.

മഫ്തിയിലെത്തിയ പുതിയ ഡിസിപിയെ തിരിച്ചറിയാതെ പോലിസ് സ്‌റ്റേഷന് മുന്നില്‍ തടഞ്ഞ വനിതാ പോലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ച കൊച്ചി ഡിസിപിയുടെ നടപടി നേരത്തെ വിവാദമായിരുന്നു. എറണാകുളം നോര്‍ത്ത് പോലിസ് സ്‌റ്റേഷനിലെ വനിതാ പോലിസുകാരിക്കെതിരെയായിരുന്നു നടപടി.

Tags:    

Similar News