ജനങ്ങളോടുള്ള നേതൃത്വത്തിന്റെ പെരുമാറ്റശൈലി മാന്യമാവണമെന്ന് സിപിഎം

ധാർഷ്ട്യത്തോടെ പെരുമാറുന്നുവെന്ന വിമർശനം പരക്കെയുണ്ട്. മുഖ്യമന്ത്രിക്കെതിരേ എതിർകക്ഷികൾ ഉന്നയിക്കുന്ന പ്രധാന ആക്ഷേപമാണിത്. വികസനവുമായി ബന്ധപ്പെട്ട പരിപാടികളിലും ഇത്തരം ആക്ഷേപങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ നേതൃത്വം പെരുമാറ്റ ശൈലിയിൽ കാര്യമായ മാറ്റം വരുത്തണമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Update: 2019-08-18 13:32 GMT

തിരുവനന്തപുരം: ജനങ്ങളോടുള്ള പെരുമാറ്റ ശൈലി മാന്യമാവണമെന്ന് സിപിഎം റിപ്പോർട്ട്. മാന്യമായി പെരുമാറാതെ ജനബന്ധം മെച്ചപ്പെടുത്താനാവില്ല. ധാർഷ്ട്യത്തോടെ പെരുമാറുന്നുവെന്ന വിമർശനം പരക്കെയുണ്ട്. മുഖ്യമന്ത്രിക്കെതിരേ എതിർകക്ഷികൾ ഉന്നയിക്കുന്ന പ്രധാന ആക്ഷേപമാണിത്. വികസനവുമായി ബന്ധപ്പെട്ട പരിപാടികളിലും ഇത്തരം ആക്ഷേപങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ നേതൃത്വം പെരുമാറ്റ ശൈലിയിൽ കാര്യമായ മാറ്റം വരുത്തണമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജനങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് റിപോർട്ട് തയ്യാറാക്കിയത്.

2015ലെ കോൽക്കത്ത പ്ലീനം അംഗീകരിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിലും രേഖ തയ്യാറാക്കിയിരുന്നു. എന്നാൽ ഈ രേഖയിലുള്ള നിർദേശങ്ങൾ ഇനിയും നടപ്പാക്കാനായിട്ടില്ല. പോഷക സംഘടനകളെ കൂടുതൽ സജീവമാക്കണമെന്ന നിർദേശവും പൂർണമായും നടപ്പായില്ല. റിപോർട്ടിന്റെ വായന മാത്രമാണ് ഇന്ന് നടന്നത്. റിപോർട്ടിൻമേലുള്ള ചർച്ച നാളെ മുതൽ നടക്കും. സീതാറാം യെച്ചൂരി, എസ്ആർപി എന്നിവരുടെ സാന്നിധ്യത്തിലാവും ചർച്ചകൾ നടക്കുക.

ആറു ദിവസമാണ് യോഗം. ആദ്യ മൂന്നുദിവസം സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാന സമിതിയുമാണ് ചേരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, പാര്‍ട്ടി തലത്തിലെ വീഴ്ചകള്‍ക്കുള്ള തിരുത്തല്‍ നിര്‍ദേശങ്ങള്‍, സംസ്ഥാനത്തുണ്ടായ പ്രളയം തുടങ്ങിയവയാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട. ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളും നേതൃയോഗങ്ങളില്‍ ചര്‍ച്ചയാവും. സംസ്ഥാനമൊട്ടാകെ സിപിഎം നടത്തിയ ഗൃഹസന്ദര്‍ശനപരിപാടിയിലൂടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ജില്ലാതലത്തില്‍ അവലോകന റിപോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു. ഇത് ജില്ല തിരിച്ച് വിശദമായി ചര്‍ച്ച ചെയ്യും

Tags:    

Similar News