സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ച; എറണാകുളത്ത് പൊതുസ്വതന്ത്രന്‍

സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടിക ജില്ലാ സെക്രട്ടേറിയറ്റിന് കൈമാറും. നാളെയും മറ്റന്നാളുമായി ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ്, മണ്ഡലം കമ്മിറ്റി യോഗങ്ങളോട് ഈ പട്ടികയുടെ മേല്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

Update: 2019-09-24 13:34 GMT

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ച. എറണാകുളത്ത് പൊതുസ്വതന്ത്രനെ മല്‍സരിപ്പിക്കാനും മഞ്ചേശ്വരത്ത് ഭാഷാന്യൂനപക്ഷ വിഭാഗക്കാരനെ സ്ഥാനാര്‍ഥിയാക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി എല്‍.ഡി.എഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍ നടത്തും.

സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടിക ജില്ലാ സെക്രട്ടേറിയറ്റിന് കൈമാറും. നാളെയും മറ്റന്നാളുമായി ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ്, മണ്ഡലം കമ്മിറ്റി യോഗങ്ങളോട് ഈ പട്ടികയുടെ മേല്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. വട്ടിയൂര്‍ക്കാവില്‍ മേയര്‍ വി.കെ.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവരിലൊരാളാകും സ്ഥാനാര്‍ഥി. എറണാകുളത്ത് പൊതുസ്വതന്ത്രനായി മനുറോയി, റോണ്‍ ബാസ്റ്റിന്‍ എന്നിവരാണ് പരിഗണനയില്‍. സ്വതന്ത്രസ്ഥാനാര്‍ഥി മല്‍സരിച്ചപ്പോഴൊക്കെ എറണാകുളത്ത് കൂടുതല്‍ വോട്ടുകിട്ടിയ ചരിത്രം പരിഗണിച്ചാണ് തീരുമാനം.

മഞ്ചേശ്വരത്ത് ഭാഷാന്യൂനപക്ഷളുടെ വോട്ട് കൂടി ലക്ഷ്യംവച്ചാകും സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആര്‍.ജയാനന്ദയുടെ പേരിനാണ് മുന്‍ഗണന. പാലാ ഉപതിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളെ കൂടി സ്വാധീനിക്കാനിടയുണ്ടെന്ന ആശങ്കയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ചയിലേക്ക് നീട്ടാന്‍ കാരണമെന്നാണ് സൂചന. ഉച്ചകഴിഞ്ഞ് എ.കെ.ജി സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണിയോഗം ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നിയമസഭാ മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ച മഞ്ചേശ്വരത്തും കോന്നിയിലും വട്ടിയൂര്‍ക്കാവിലും, തിങ്കളാഴ്ച അരൂരും എറണാകുളത്തും കണ്‍വെന്‍ഷനുകള്‍ നടത്തും.

Tags:    

Similar News