കൊവിഡ്: എറണാകുളം ജില്ലയില്‍ ആദിവാസി ഊരുകളില്‍ വാക്‌സിനേഷന്‍ ആരംഭിച്ചു

കുട്ടമ്പുഴ പഞ്ചായത്തിലുള്ള 17 ആദിവാസി ഊരുകളിലാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ കോളനികളിലെ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്റെ ആദ്യ ഡോസ് നല്‍കാനാണ് തീരുമാനം. ഊരുകളിലെ 18 വയസിന് മുകളിലുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കും

Update: 2021-05-25 09:08 GMT

കൊച്ചി: എറണാകുളം ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ് ആരംഭിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലുള്ള 17 ആദിവാസി ഊരുകളിലാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ കോളനികളിലെ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്റെ ആദ്യ ഡോസ് നല്‍കാനാണ് തീരുമാനം. ഊരുകളിലെ 18 വയസിന് മുകളിലുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കും. ആദ്യഘട്ടം ആരംഭിച്ചു.

കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ച് ഊരുകളില്‍ ഉള്ളവര്‍ക്കാണ് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് നല്‍കിയത്. മെയ് 25, 27, 28 ദിവസങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. 18 വയസിനു മുകളില്‍ 3000 നു താഴെ അംഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ആരോഗ്യ വകുപ്പിന്റ ഏഴംഗ സംഘമാണ് ദൗത്യത്തിലുള്ളത്. ഇവരെ കൂടാതെ പഞ്ചായത്ത്, വനം വകുപ്പ് ജീവനക്കാരും സംഘത്തിലുണ്ട്.

ഓരോ പ്രദേശത്തും താല്കാലിക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ മുഴുവന്‍ മാനദണ്ഡങ്ങളും ഇവിടെയും പാലിക്കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ചു കഴിയുന്നവരെ അരമണിക്കൂര്‍ നിരീക്ഷിക്കും. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കാണിക്കുന്നവര്‍ക്കായി സംഘത്തിലുള്ള ഡോക്ടറുടെ സേവനം നല്‍കും. കൂടുതല്‍ ആരോഗ്യ പ്രശ്‌നമുള്ളവരെ ആശുപത്രിയിലെത്തിക്കാന്‍ വാഹന സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News