കൊവിഡ്: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

പുല്ലുവിളയിലെ 6 വാര്‍ഡുകളിലാണ് കൊവിഡ് രോഗവ്യാപനമുള്ളത്. ഈമാസം 15ന് കേസുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടത്തെ 14, 16, 18 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി മാറ്റിയിരുന്നു.

Update: 2020-07-23 17:18 GMT

തിരുവനന്തപുരം: കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 17,000 കൊവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം വ്യാജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ജനങ്ങളെ ഭീതിയാക്കുന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഈ മഹാമാരിയുടെ സമയത്ത് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ഇത്തരം വാര്‍ത്തകള്‍ നല്‍കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

പുല്ലുവിളയിലെ 6 വാര്‍ഡുകളിലാണ് കൊവിഡ് രോഗവ്യാപനമുള്ളത്. ഈമാസം 15ന് കേസുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടത്തെ 14, 16, 18 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി മാറ്റിയിരുന്നു. ഇതെത്തുടര്‍ന്ന് രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള ഹൈ റിസ്‌ക് ഗ്രൂപ്പില്‍പ്പെട്ട 671 പേര്‍ക്ക് കൊവിഡ് ടെസ്റ്റുകള്‍ നടത്തുകയും അതില്‍ 288 പേര്‍ പോസിറ്റീവ് ആവുകയും ചെയ്തിട്ടുണ്ട്.

ടെസ്റ്റ് റിസള്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുല്ലുവിള ക്ലസ്റ്ററായി സര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുല്ലുവിള ഉള്‍പ്പെടെയുള്ള ക്ലസ്റ്ററുകളില്‍ എല്ലാം കൊവിഡ് രോഗപ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിച്ചത് കൂടാതെ ആര്‍ആര്‍ടി, വളന്റിയര്‍മാര്‍ തുടങ്ങിയവരുടെ സേവനവും ഈ പ്രദേശത്ത് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    

Similar News