കൊവിഡ് പ്രതിരോധം: എറണാകുളത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ പോലിസ് പരിശോധനകള്‍ ശക്തമാക്കും;എല്ലാ കടകളും 7.30 ന് അടയ്ക്കണം

സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതിരിക്കുക എന്നീ സംഭവങ്ങളില്‍ പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. കൊവിഡ് പ്രതിരോധം ശകതമാക്കുന്നതിന്റെ ഭാഗമായി പോലിസ് പെട്രോളിംഗ് സംഘങ്ങള്‍ പൊതു സ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതു, സ്വകാര്യ ചടങ്ങുകള്‍ നടക്കുന്നിടങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്

Update: 2021-04-23 13:29 GMT

കൊച്ചി: കൊവിഡ് രോഗവ്യാപനത്തിന്റ പശ്ചാത്തലത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലെ അധിക നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുവാനായി എറണാകുളത്ത് പോലിസ് പരിശോധനകള്‍ ശക്തമാക്കും. സ്വകാര്യ വാഹനങ്ങളിലെ അനാവശ്യ യാത്രകള്‍ക്കെതിരെ നടപടി സ്വീകരിക്കും. സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതിരിക്കുക എന്നീ സംഭവങ്ങളില്‍ പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.

കൊവിഡ് പ്രതിരോധം ശകതമാക്കുന്നതിന്റെ ഭാഗമായി പോലിസ് പെട്രോളിംഗ് സംഘങ്ങള്‍ പൊതു സ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതു, സ്വകാര്യ ചടങ്ങുകള്‍ നടക്കുന്നിടങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്.അവശ്യ സര്‍വീസ് ഒഴികെയുള്ള ജില്ലയിലെ എല്ലാ കടകളും ഇന്നു മുതല്‍ 7.30 ന് അടയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു.

ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാഴ്സല്‍ വിതരണം മാത്രം. ഹോട്ടലുകള്‍ക്ക് 9 മണി വരെ പ്രവര്‍ത്തിക്കാം. അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ജിമ്മുകള്‍, സമ്പര്‍ക്കമുണ്ടാകുന്ന കായിക വിനോദങ്ങള്‍ എന്നിവ നിരോധിച്ചു. പോലിസിന്റെ കര്‍ശന പരിശോധനയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.

Tags:    

Similar News