കൊവിഡ് പ്രതിരോധം: ക്വിക് റെസ്‌പോണ്‍സ് ടീമുകള്‍ സജീവം; നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടി

അസിസ്റ്റന്റ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ, പോലിസ്, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് ജില്ലയില്‍ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നത്.

Update: 2020-08-25 03:49 GMT

കോട്ടയം: ജില്ലയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളിലും കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ രൂപീകരിച്ച വില്ലേജ് തല ക്വിക് റെസ്‌പോണ്‍സ് ടീമുകളുടെ പരിശോധന സജീവം.

അസിസ്റ്റന്റ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ, പോലിസ്, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് ജില്ലയില്‍ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നത്.

വ്യാപാരസ്ഥാപനങ്ങള്‍ക്കു പുറമെ പൊതുസ്ഥലങ്ങളിലെ കൊവിഡ് പ്രതിരോധലംഘനങ്ങള്‍ക്കെതിരേയും ഇവര്‍ നടപടി സ്വീകരിക്കും.

ക്വിക് റെസ്‌പോണ്‍സ് സംഘത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെ

മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വഴിയോര കച്ചവടങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, ഫാക്ടറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തും. കോവിഡ് പ്രതിരോധ നിയന്ത്രണലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അതത് വകുപ്പുകളുടെ നിയമപ്രകാരം പിഴ ഈടാക്കും.

മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കും.

കൊവിഡ് മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തുന്ന കടകള്‍ അഞ്ചുദിവസത്തേക്ക് അടച്ചിടുന്നതിനുള്ള ശുപാര്‍ശ ഇന്‍സിഡന്റ് കമാന്‍ഡറായ തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും.

ഓണത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും ശ്രദ്ധയില്‍പ്പെട്ടാലും നടപടിയുണ്ടാവും.

അന്തര്‍സംസ്ഥാനങ്ങളില്‍നിന്നുള്ള പൂക്കളുടെ കച്ചവടം സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ഇത് ലംഘിക്കുന്നവര്‍ക്കും നടപടി നേരിടേണ്ടിവരും.

ഓണത്തോടനുബന്ധിച്ച് ഹോര്‍ട്ടികോര്‍പ്പ്, സഹകരണസംഘങ്ങളിലെ ഓണച്ചന്തകള്‍, പച്ചക്കറി വിപണനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരം കേന്ദ്രങ്ങളിലും ക്വിക് റെസ്‌പോണ്‍സ് ടീമിന്റെ നിരീക്ഷണമുണ്ടാവും. 

Tags:    

Similar News