കൊവിഡ്: വീട്ടില്‍ സൗകര്യമില്ലാത്ത കൊവിഡ് രോഗികളെ ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക മാറ്റാന്‍ നിര്‍ദേശം

ഐസൊലേഷന്‍ സൗകര്യങ്ങളില്ലാതെ വീട്ടില്‍ കഴിയുന്നത് കുടുംബാംഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കിയത്

Update: 2021-06-26 05:36 GMT

ആലപ്പുഴ: വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ സൗകര്യമില്ലാത്ത കൊവിഡ് രോഗികളെ നിര്‍ബന്ധമായും ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് (ഡിസിസി.) മാറ്റണമെന്ന് ആലപ്പുഴ ജില്ല കലക്ടര്‍ എ അലക്സാണ്ടര്‍. ഐസൊലേഷന്‍ സൗകര്യങ്ങളില്ലാതെ വീട്ടില്‍ കഴിയുന്നത് കുടുംബാംഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. കുടുംബാംഗങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി രോഗികള്‍ ഇക്കാര്യത്തില്‍ സഹകരിക്കണം.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും. ഇതിന് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. രോഗവ്യാപനം നിയന്ത്രിക്കാന്‍ കൊവിഡ് പരിശോധന ആളുകള്‍ കൂടുന്ന ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ബാങ്ക്, തുണിക്കടകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊവിഡ് പരിശോധന നടത്താന്‍ സംവിധാനം ഒരുക്കും.

സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെ കഴിയണം. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ മുറിയില്‍നിന്ന് പുറത്തിറങ്ങരുത്. പ്രാഥമിക, സെക്കന്‍ഡറി സമ്പര്‍ക്കം ഉള്ളവരെ കണ്ടെത്തി പരിശോധന നടത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതലായി ഉപയോഗപ്പെടുത്തണം. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എല്ലാദിവസവും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. ജില്ലയില്‍ പല പഞ്ചായത്തുകളിലും ടിപിആര്‍. നിരക്ക് കുറയ്ക്കാനായി എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

Tags:    

Similar News