കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ പുതുതായി 929 പേര്‍ നിരീക്ഷണത്തില്‍

ഇന്ന് പത്ത് സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്തയച്ചിട്ടുണ്ട്. ആകെ 110 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 96 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. എല്ലാം നെഗറ്റീവാണ്.

Update: 2020-03-17 14:17 GMT

കോഴിക്കോട്: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 929 പേര്‍ ഉള്‍പ്പെടെ ആകെ 4,158 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ കോളജില്‍ ആറുപേരും ബീച്ച് ആശുപത്രിയില്‍ എട്ടുപേരും ഉള്‍പ്പെടെ ആകെ 14 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മെഡിക്കല്‍ കോളജില്‍നിന്ന് നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് പത്ത് സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്തയച്ചിട്ടുണ്ട്.

ആകെ 110 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 96 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. എല്ലാം നെഗറ്റീവാണ്. പരിശോധയ്ക്ക് അയച്ച 14 പേരുടെ പരിശോധനാഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളൂ. ജില്ലയിലെ തെക്കുഭാഗത്തുള്ള എട്ട് ആരോഗ്യബ്ലോക്കുകളില്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും അവലോകന യോഗം ചേരുകയും കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കൂടാതെ ജില്ലയിലെ പ്രോഗ്രാം ഓഫിസര്‍മാര്‍ അവലോകനയോഗങ്ങളില്‍ പങ്കെടുക്കുകയും കൊറോണ സംബന്ധമായ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ജില്ലയില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കുകളില്‍ നിയമിച്ച നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.

അഡീഷനല്‍ ഡിഎംഒമാരായ ഡോ. എന്‍ രാജേന്ദ്രന്‍, ഡോ.ആശാദേവി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ ടി മോഹനന്‍ എന്നിവര്‍ ക്ലാസെടുത്തു. കൊറോണ എയര്‍പോര്‍ട്ട് സര്‍വയലന്‍സ് ശക്തമാക്കുന്നതിനെക്കുറിച്ച് സംസ്ഥാനതലത്തില്‍ നടത്തിയ സൂം വീഡിയോ കോണ്‍ഫറന്‍സില്‍ ഡിഎംഒയും അഡീഷനല്‍ ഡിഎംഒമാരും പങ്കെടുത്തു. ജില്ലാ തലത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകളും ബിറ്റ് നോട്ടീസുകളും വിവിധ കീഴ്സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തു. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 

Tags: