കൊവിഡ്: നിരീക്ഷണത്തിൽ കഴിഞ്ഞയാള്‍ അപകടത്തില്‍പ്പെട്ടു; ചികിത്സിച്ചവർ അവധിയില്‍
പുനലൂരിൽ വെച്ച് ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. നിരീക്ഷണത്തിലായിരുന്ന ആളാണ് എന്നതറിയാതെ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഇയാൾക്കു ചികിത്സ നൽകി.
തിരുവനന്തപുരം: വിദേശത്തുനിന്ന് അടുത്തിടെ എത്തിയ പുനലൂരിൽ അപകടത്തിൽപ്പെട്ട ആൾക്ക് കൊറോണ രോഗബാധയെന്ന് സംശയം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇയാൾക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. വിദേശത്തുനിന്ന് വന്നതിനാൽ വീട്ടിൽ കോറന്റൈനിൽ കഴിയാൻ ഇയാളോട് നിർദേശിച്ചിരുന്നു.
അത് ലംഘിച്ചാണ് ഇയാൾ പുറത്തിറങ്ങുകയും വാഹനം അപകടത്തിൽപ്പെടുകയും ചെയ്തത്. പുനലൂരിൽ വെച്ച് ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. നിരീക്ഷണത്തിലായിരുന്ന ആളാണ് എന്നതറിയാതെ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഇയാൾക്കു ചികിത്സ നൽകി. അപകടം നടക്കുന്ന സമയത്ത് ഇയാളുടെ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. കുട്ടിക്കും രോഗലക്ഷണങ്ങളുണ്ട്. കൊവിഡ് നിരീക്ഷണത്തിലാണെന്ന വിവരം അറിയിക്കാതെയാണ് ഇയാൾ ചികിത്സ തേടിയത്.
കൊല്ലത്ത് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ച ഇയാളെ അവിടെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. മെഡിക്കൽ കോളജിൽ ഇയാളെ ചികിത്സിച്ച കാഷ്വാലിറ്റി, സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടുകഴിഞ്ഞു. അത്യാഹിത വിഭാഗത്തിൽ നിന്ന് ഇയാളെ തുടർ ചികിത്സയുടെ ഭാഗമായി അസ്ഥിരോഗ വിഭാഗത്തിലും സർജറി വിഭാഗത്തിലും കൊണ്ടുപോയിരുന്നു.
ഇന്ന് രാവിലെയാണ് കൊറോണ സംശയിച്ച് നിരീക്ഷണത്തിലാക്കിയിരുന്ന ആളാണ് ഇയാളെന്ന വിവരം അറിയുന്നത്. അപ്പോൾ തന്നെ ഇയാളെ ഐസൊലേഷനിലേക്ക് മാറ്റി. പിജി ഡോക്ടർമാർ, ഹൗസ് സർജന്മാർ മറ്റ് ഡോക്ടർമാർ എന്നിങ്ങനെ ഇയാളുമായി സമ്പർക്കം ഉണ്ടായിട്ടുള്ള ജീവനക്കാർ അടക്കമുള്ളവരോട് അവധിയിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.
അതേസമയം ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ച ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അതീവജാഗ്രത പ്രഖ്യാപിച്ചു. സ്പെയിനിൽ പോയിവന്ന ഡോക്ടർക്കാണു കൊവിഡ്-19 ബാധിച്ചത്. രോഗമുണ്ടെന്നറിയാതെ ഇദ്ദേഹം രോഗികളെ പരിശോധിച്ചിരുന്നു.