കൊവിഡിനെതിരായ പ്രതിരോധത്തിൽ എല്ലാവരും പൂർണമായി സഹകരിക്കണം: മുഖ്യമന്ത്രി

ലോക്ക്ഡൗൺ അനന്തമായി തുടരാൻ ആവില്ല. വാഹനഗതാഗതം കൂടുതൽ സജീവമാകുന്നുണ്ട്. പുതിയതായി രോഗം പിടിപെടുന്നവരുടെ എണ്ണവും വർധിക്കുന്നു.

Update: 2020-05-25 07:45 GMT

തിരുവനന്തപുരം: കൊവിഡിനെതിരായ പ്രതിരോധത്തിൽ എല്ലാവരും സർക്കാർ നടപടികളോട് പൂർണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വർഷങ്ങൾ പൂർത്തിയാക്കിയ സർക്കാരിൻ്റെ ഭരണനേട്ടങ്ങൾ വിശദീകരിച്ച് വാർത്താ സമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ്.

ലോക്ക്ഡൗൺ അനന്തമായി തുടരാൻ ആവില്ല. വാഹനഗതാഗതം കൂടുതൽ സജീവമാകുന്നുണ്ട്. പുതിയതായി രോഗം പിടിപെടുന്നവരുടെ എണ്ണവും വർധിക്കുന്നു. സംസ്ഥാനത്തേക്ക് പുറത്തുനിന്ന് എത്തുന്നവരുടെ എണ്ണവും വർധിക്കുന്നു. കഴിഞ്ഞ നാലുദിവസം കൊണ്ട് 181 പുതിയ രോഗികൾ ഉണ്ടായി. കൂടുതൽ യാത്രാമാർഗങ്ങൾ തുറക്കുമ്പോൾ അത് ഇനിയും വർധിച്ചേക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ നാടിന്റെ ഭാഗമായിട്ടുള്ളവർക്ക് നേരെ ആരും വാതിൽ കൊട്ടിയടക്കില്ല. അവർ വരുന്നത് വൈറസ് ബാധയുള്ള സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമാണ്. അപ്പോൾ ഇവിടെ അതിനാവശ്യമായ മുൻ കരുതൽ വേണ്ടിവരും. അതിന് ഇവിടേക്ക് വരുന്നവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. ജൂണിൽ മഴ കൂടുമ്പോൾ മഴക്കാല രോഗങ്ങൾ പെരുകുകയും ചെയ്യും. അപ്പോൾ കൂടുതൽ സൗകര്യങ്ങൾ വേണ്ടിവരും. ഇതിനെല്ലാം ആവശ്യമായ ആസുത്രണം സർക്കാർ നടത്തുകയാണ്.

സംസ്ഥാനത്തേക്ക് ആരും വരേണ്ടതില്ലെന്ന സമീപനം സർക്കാരിനില്ല. എന്നാൽ ജാഗ്രതയോടെയുള്ള മുൻകരുതൽ സ്വീകരിക്കണം. വരുന്നവരെക്കുറിച്ചുള്ള പൂർണ വിവരം വേണം. അല്ലെങ്കിൽ അനിയന്ത്രിതമായ രോഗവ്യാപനം ഉണ്ടാകും. മറ്റ് പ്രദേശങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റീനിൽ പോകണം. അക്കാര്യത്തിൽ സർക്കാരുമായി പൂർണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags:    

Similar News