മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് അപകടകരം: ഡിഎംഒ

കൈകള്‍ ഇടവിട്ട് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറച്ചുപിടിക്കുക, സംസാരിക്കുമ്പോള്‍ ഒരു മീറ്ററില്‍ കുറയാതെ അകലം പാലിക്കുക തുടങ്ങിയ ശീലങ്ങളാണു രോഗപ്രതിരോധത്തിന് പ്രയോജനകരമാകുക.

Update: 2020-03-12 15:39 GMT

തിരുവനന്തപുരം: ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് അപകടകരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ എല്‍ ഷീജ അറിയിച്ചു. ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കുന്നവര്‍ അവിടെത്തന്നെ സുരക്ഷിതമായി നിക്ഷേപിക്കണം. ഇതിനായി പ്രത്യേക കണ്ടെയ്‌നറുകള്‍ എല്ലാ ആശുപത്രികളിലും ഉണ്ട്. യാതൊരു കാരണവശാലും ഇവ ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കരുത്.

പൊതുജനങ്ങള്‍ സാധാരണഗതിയില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരും, രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതി. പൊതുസ്ഥലങ്ങളിലും മറ്റും ആളുകള്‍ വെറുതേ മാസ്‌ക് ധരിക്കുന്നതായി കാണുന്നുണ്ട്. ഇവ അലക്ഷ്യമായി ഉപേക്ഷിക്കുകയാണെങ്കില്‍ അതുകൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

കൈകള്‍ ഇടവിട്ട് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറച്ചുപിടിക്കുക, സംസാരിക്കുമ്പോള്‍ ഒരു മീറ്ററില്‍ കുറയാതെ അകലം പാലിക്കുക തുടങ്ങിയ ശീലങ്ങളാണു രോഗപ്രതിരോധത്തിന് പ്രയോജനകരമാകുക. പൊതുജനങ്ങള്‍ മാസ്‌ക്ക് ഉപയോഗിക്കുകയാണെങ്കില്‍ വലിച്ചെറിയാതെ അവരവരുടെ വീട്ടില്‍ത്തന്നെ സംസ്‌കരിക്കണമെന്നും ഡിഎംഒ അറിയിച്ചു.

Tags: