കൊറോണ: നെടുമ്പാശേരി വിമാനത്താവളം ജീവനക്കാര്‍ക്ക് ബ്രെത്ത് അനലൈസര്‍ പരിശോധന നിര്‍ത്തണമെന്ന് ഹൈബി ഈഡന്‍ എംപി; ആവശ്യം അംഗീകരിച്ച് കേന്ദ്രമന്ത്രി

ഇന്ത്യയില്‍ കോറോണ വൈറസ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളതും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളതും കേരളത്തിലാണ്.വായു, മനുഷ്യ പ്രക്ഷേപണം എന്നിവയിലൂടെ വൈറസ് പടരാന്‍ സാധ്യത കൂടുതലാണെന്നും, ബ്രെത്ത് അനലൈസറിന്റെ ഉപയോഗം വളരെ ശുചിത്വമില്ലാത്തതും, ധ്രുതഗതിയില്‍ വൈറസ് പകരാന്‍ സാധ്യതയുള്ളതാണെന്നും മന്ത്രിയെ ഹൈബി ഈഡന്‍ എംപി ധരിപ്പിച്ചു.

Update: 2020-03-13 10:31 GMT

കൊച്ചി; നെടുമ്പാശേരി രാജ്യാന്തര വിമാനത്താവള ജീവനക്കാര്‍ക്ക് ബ്രെത്ത് അനലൈസര്‍ പരിശോധന, കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഉടന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം പി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രെത്ത് അനലൈസര്‍ പരിശോധന അടിയന്തിരമായി നിര്‍ത്തി വക്കണമെന്ന് മന്ത്രി ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന് നിര്‍ദേശം നല്‍കിയതായും ഹൈബി ഈഡന്‍ എംപി അറിയിച്ചു.ഇന്ത്യയില്‍ കോറോണ വൈറസ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളതും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളതും കേരളത്തിലാണ്.

ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ ഇത്തരത്തിലുള്ള നടപടി തുടരുന്നത്. ഇത് സംബന്ധിച്ച് നേരത്തെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് അതോരിറ്റി(സിയാല്‍) എംഡിയുമായി,സിയാല്‍ സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ഹൈബി ഈഡന്‍ എം പി സംസാരിച്ചിരുന്നു. ഡി ജി സി എ യുടെ നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ ബ്രെത്ത് അനലൈസര്‍ നിര്‍ത്തി വയ്ക്കാന്‍ സാധിക്കൂ എന്ന് എംഡി അറിയിച്ചിരുന്നു. വായു, മനുഷ്യ പ്രക്ഷേപണം എന്നിവയിലൂടെ വൈറസ് പടരാന്‍ സാധ്യത കൂടുതലാണെന്നും, ബ്രെത്ത് അനലൈസറിന്റെ ഉപയോഗം വളരെ ശുചിത്വമില്ലാത്തതും, ധ്രുതഗതിയില്‍ വൈറസ് പകരാന്‍ സാധ്യതയുള്ളതാണെന്നും മന്ത്രിയെ ഹൈബി ഈഡന്‍ എംപി ധരിപ്പിച്ചു.

Tags:    

Similar News