ശ്രീചിത്രയില്‍ സൗജന്യ ചികിൽസയ്ക്ക് നിയന്ത്രണം
സൗജന്യ ചികിത്സക്കായി കര്‍ശന ഉപാധികളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുതുതായി മുന്നോട്ട് വെച്ചത്. ഞായര്‍ മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരും.
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സക്ക് നിയന്ത്രണം. സൗജന്യ ചികിത്സക്കായി കര്‍ശന ഉപാധികളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുതുതായി മുന്നോട്ട് വെച്ചത്. ഞായര്‍ മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരും.
നിലവില്‍ ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ചികിത്സ പൂര്‍ണ്ണമായും സൗജന്യമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ബിപിഎല്‍ വിഭാഗക്കാരെ എ, ബി എന്നീ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. സ്ഥിരം വരുമാനം ഇല്ലാത്തവര്‍ക്കും സ്വന്തമായി വീടില്ലാത്തവര്‍ക്കും, കുടുംബത്തില്‍ മാറാരോഗികള്‍ ആരെങ്കിലും ഉണ്ടെങ്കിലും മാത്രമേ ഇനി സൗജന്യ ചികിത്സ കിട്ടൂ.
വിധവയുണ്ടെങ്കില്‍ സാക്ഷ്യപത്രവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നതിന്റെ രേഖയും ഹാജരാക്കണം. ഇതൊക്കെ ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റുകളും വേണം. ഇത്തരക്കാരെയാണ് എ വിഭാഗത്തില്‍ പെടുത്തിയത്. ഈ മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവരാണ് ബി വിഭാഗത്തില്‍. അവര്‍ക്കുള്ള ചികിത്സാ സൗജന്യം 30 ശതമാനം മാത്രമാക്കി.