കോൺഗ്രസ് നേതാവ് കാവല്ലൂർ മധു തിരഞ്ഞടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ തിരഞ്ഞടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ എഐസിസി അംഗവും തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു (63) കുഴഞ്ഞുവീണ് മരിച്ചു. ഇതേത്തുടർന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫിന്റെ പ്രചാരണ പരിപാടികൾ നിർത്തിവച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കിളിമാനൂരിൽ യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു
മരണത്തിന് തൊട്ട് മുമ്പ് വരെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 110 ാം നമ്പര്‍ ബൂത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ഭവനസന്ദര്‍ശനത്തിലും സജീവമായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മൃതദേഹം വട്ടിയൂര്‍ക്കാവ് പെട്രോള്‍ പമ്പിന് എതിര്‍വശമുള്ള വീട്ടിലെത്തിച്ച ശേഷം നാളെ രാവിലെ ഒമ്പതിന് മൃതദേഹം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം 10 മണിയ്ക്ക് ശാന്തി കവാടത്തില്‍. കാവല്ലൂർ മധുവിന്റെ മരണത്തിൽ അനുശോചിച്ചു നാളെ രാവിലെ 10.30 വരെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിന്റെ പ്രചാരണ പരിപാടികൾ നിർത്തിവച്ചതായി ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഡി.സുദർശനൻ അറിയിച്ചു.
കാവല്ലൂര്‍ മധുവിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഗാധമായ ദുഖം രേഖപ്പെടുത്തി. കെ എസ് യു കാലം മുതല്‍ തന്റെ അടുത്ത സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്നു കാവല്ലൂര്‍ മധുവെന്ന് അദ്ദേഹം അനുസ്മരിച്ചു. അടുപ്പമുള്ള എല്ലാവര്‍ക്കും വളരെ നല്ല ഓര്‍മകള്‍ മാത്രമെ മധുവിനെക്കുറിച്ചുണ്ടാകു. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും വേണ്ടി അവസാന നിമിഷം വരെ പ്രവര്‍ത്തിച്ച് വിടവാങ്ങാന്‍ അപൂര്‍വ്വം പേര്‍ക്കെ കഴിഞ്ഞിട്ടുള്ളു. വ്യക്തിപരമായും, കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പൊതുവെയും മധുവിന്റെ നിര്യാണം കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ചൈതന്യവത്തായ ഓര്‍മകള്‍ എന്നും നമ്മുടെ കര്‍മ പഥങ്ങളില്‍ കരുത്തായി നിലകൊള്ളുമെന്നും മേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മരണ വാർത്തയറിഞ്ഞ് ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തി മുതിർന്ന നേതാവ് എ.കെ ആന്റണി അന്തിമോപചാരമർപ്പിച്ചു. കാവല്ലൂർ മധുവിന്റെ കുടുംബാഗങ്ങളെ നേരിൽക്കണ്ടും അദ്ദേഹം അനുശോചനം അറിയിച്ചു.
കാവല്ലൂർ മധുവിൻറെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുശോചിച്ചു. അവസാനശ്വാസം വരെ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച കാവല്ലൂർ മധുവിന്റെ ജീവിതം ഓരോ പൊതുപ്രവർത്തകനും മാതൃകയാണ്. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യനീതിക്കായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.കാവല്ലൂർ മധുവിന്റെ നിര്യാണം കോൺഗ്രസ് പാർട്ടിക്ക് ഒരു വലിയ നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.